റിയാദ്: ഗൾഫ് രാജ്യങ്ങൾക്കിടയിൽ അന്താരാഷ്ട്ര കര ഗതാഗതത്തിന് ഏകീകൃത സംവിധാനമുണ്ടാകുന്നു. അന്താരാഷ്ട്ര റൂട്ടുകളിലേക്ക് കരമാർഗമുള്ള യാത്രക്കും ചരക്ക് കടത്തിനും ഒരു പൊതുസംവിധാനം ഗൾഫ് രാജ്യങ്ങൾക്കിടയിലുണ്ടാക്കുന്നതിനുള്ള നീക്കത്തിന് സൗദി മന്ത്രിസഭ അംഗീകാരം നൽകി.
കഴിഞ്ഞ ദിവസം സൽമാൻ രാജാവിന്റെ അധ്യക്ഷതയിൽ ജിദ്ദയിൽ ചേർന്ന മന്ത്രിസഭാ യോഗമാണ് തീരുമാനമെടുത്തത്. ഇതോടെ അന്താരാഷ്ട്ര കരഗതാഗതത്തിന് ആറ് ജി.സി.സി രാജ്യങ്ങൾക്കായി ഒരു സംയുക്ത സംവിധാനമുണ്ടാവും. ജിസിസി തലത്തിൽ ഒരു ലാൻഡ് ട്രാൻസ്പോർട്ടിങ് ഗ്രിഡ് സംവിധാനമാണ് നിലവിൽ വരുക. ഇത് ലോകത്തെ ഏത് റൂട്ടുകളേയും ജിസിസി ഗ്രിഡുമായി ബന്ധിപ്പിച്ച് യാത്രാ, ചരക്ക് ഗതാഗതത്തെ സുഗമമാക്കും.




