വിവിപാറ്റ് പൂര്‍ണമായും എണ്ണണമെന്ന ഹരജി സുപ്രിംകോടതി തള്ളി

0
1745

ന്യൂഡല്‍ഹി: വോട്ടിങ് യന്ത്രത്തിലെ വിവിപാറ്റുകള്‍ പൂര്‍ണമായും എണ്ണണമെന്ന ആവശ്യം സുപ്രിം കോടതി തള്ളി. ജസ്റ്റീവ് സഞ്ജീവ് ഖന്ന, ജസ്റ്റിസ് ദീപാങ്കര്‍ ദത്ത എന്നിവടങ്ങിയ ബെഞ്ചിന്റേതാണ് വിധി.

ഒരു സംവിധാനത്തെ കണ്ണടച്ച് സംശയിക്കുന്നത് അവിശ്വാസം ഉണ്ടാക്കുമെന്നും അര്‍ത്ഥപൂര്‍ണമായ വിമര്‍ശനം വേണമെന്നും ജസ്റ്റിസ് ദത്ത വിധിയില്‍ ചൂണ്ടിക്കാട്ടി. തെളിവുകളുടെ അടിസ്ഥാനത്തിലാണ് ഈ വിഷയത്തില്‍ കോടതിയുടെ തീരുമാനമെന്നും അദ്ദേഹം പറഞ്ഞു.

അതേ സമയം, സുപ്രിം കോടതി തിരഞ്ഞെടുപ്പ് കമ്മീഷന് രണ്ട് നിര്‍ദേശങ്ങള്‍ നല്‍കി. ചിഹ്നങ്ങള്‍ ലോഡ് ചെയ്ത ശേഷം സിംബല്‍ ലോഡിങ് യൂണിറ്റ് സീല്‍ ചെയ്യണമെന്നും യൂണിറ്റുകള്‍ 45 ദിവസം സക്ഷിക്കണമെന്നുമുള്ള നിര്‍ദേശമാണ് സുപ്രം കോടതി നല്‍കിയത്.

വോട്ടിങ് മെഷീനിലെ മെമ്മറി ഫലപ്രഖ്യാപനത്തിന് ശേഷം സ്ഥാനാര്‍ഥികള്‍ക്കു പരിശോധിക്കാമെന്നും കോടതി വ്യക്തമാക്കി. സ്ഥാനാര്‍ഥികളുടെ അഭ്യര്‍ത്ഥന പ്രകാരം ഓരോ അസംബ്ലി ണ്ഡലത്തിലെയും 5 ശതമാനം യന്ത്രങ്ങള്‍ ഈ രീതിയില്‍ പരിശോധിക്കും. വോട്ടിങ് യന്ത്രം നിര്‍മിച്ച എന്‍ജിനീയര്‍മാരുടെ സംഘമാണ് യൂണിറ്റുകള്‍ പരിശോധിക്കുക. ഇതിനുള്ള ചെലവ് അഭ്യര്‍ത്ഥന നല്‍കുന്ന സ്ഥാനാര്‍ഥികള്‍ വഹിക്കണം. യന്ത്രത്തില്‍ തിരിമറി നടന്നു എന്ന് വ്യക്തമായാല്‍ പണം തിരികെ നല്‍കും.

വിവിപാറ്റുകള്‍ എണ്ണുന്നതിന് ഒരു യന്ത്രം ഉപയോഗിക്കുന്നതിനുള്ള സാധ്യത പരിശോധിക്കാനും കോടതി നിര്‍ദേശിച്ചു. വോട്ടിങ് യന്ത്രത്തില്‍ പോള്‍ ചെയ്യുന്ന ഓരോ വോട്ടുകളും വിവിപാറ്റ് സ്ലിപ്പുമായി ഒത്തുനോക്കണമെന്ന ഹരജികളിലാണ് വിധി. നിലവില്‍ ഓരോ അസംബ്ലി മണ്ഡലത്തിലെയും അഞ്ച് വോട്ടിങ് യന്ത്രത്തിലാണ് ഈ പരിശോധന നടത്തുന്നത്.

എന്താണ് വിവിപാറ്റ്

വോട്ടിങ് യന്ത്രത്തിന് കണ്‍ട്രോള്‍ യൂണിറ്റ്, ബാലറ്റിങ് യൂണിറ്റ് എന്നീ രണ്ടു ഭാഗങ്ങളാണുള്ളത്. ഇവ ഒരു കേബിള്‍ വഴിയാണ് ബന്ധിപ്പിച്ചിട്ടുള്ളത്. ബാലറ്റിങ് യൂണിറ്റ് വോട്ടര്‍ വെരിഫൈഡ് പേപ്പര്‍ ഓഡിറ്റ് ട്രയല്‍(വിവിപാറ്റ്) യന്ത്രവുമായും ബന്ധിപ്പിച്ചിട്ടുണ്ടാവും. ബട്ടന്‍ അമര്‍ത്തുമ്പോള്‍ വോട്ട് ഉദ്ദേശിക്കുന്ന സ്ഥാനാര്‍ഥിക്ക് തന്നെയാണ് വീണത് എന്ന് തെളിയിക്കുന്ന സ്ലിപ്പ് പ്രദര്‍ശിപ്പിക്കുന്ന യൂണിറ്റാണിത്. ഇതില്‍ 7 സെക്കന്റ് മാത്രമാണ് സ്ലിപ്പ് കാണിക്കുക.