ഇത്രയും പച്ചയ്ക്ക് വർഗീയത പറഞ്ഞ മറ്റൊരു പ്രധാനമന്ത്രി ഉണ്ടായിട്ടില്ല; മോദിക്കെതിരെ അതിരൂക്ഷ വിമർശനവുമായി ലത്തീൻ സഭ മുഖപത്രം

0
1800

പ്രധാനമന്ത്രിയുടെ രാജസ്ഥാനിലെ വിവാദ പരാമർശത്തിൽ രൂക്ഷ വിമർശനവുമായി ലത്തീൻ സഭ മുഖപത്രം ജീവനാദത്തിൽ മുഖപ്രസംഗം. വെറുപ്പില്‍ നിന്നുള്ള മുക്തിക്കായി എന്ന പേരിലാണ് എഡിറ്റോറിയല്‍.

ഇത്രയും പച്ചയ്ക്ക് വർഗീയത പറഞ്ഞ മറ്റൊരു പ്രധാനമന്ത്രി ഉണ്ടായിട്ടില്ലെന്നും ജീവനാദം വിമർശിക്കുന്നു. 2002 ലെ ഗുജറാത്ത് സ്റ്റൈൽ വെറുപ്പിൻ്റെ വർഗീയ ധ്രുവീകരണം നടത്തുകയാണെന്നും ജീവനാദം കുറ്റപ്പെടുത്തുന്നുണ്ട്.

‘സംഘപരിവാറിന്റെ വെറുപ്പിന്റെ ആവാസവ്യവസ്ഥയുടെ ‘വാട്സാപ്പ് യൂണിവേഴ്സിറ്റി’ ഐടി സെല്‍ പ്രൊഡക്ഷന്റെയും ഡീപ്ഫെയ്ക് എഐ വ്യാജനിര്‍മിതികളുടെയും ആസുര അവതാരങ്ങളെ അതിശയിക്കുന്നതാണ് മോദിയുടെ തനിസ്വരൂപം.

വിദ്വേഷപ്രചാരണ അല്‍ഗോറിതത്തിലെ വ്യംഗ്യഭാഷയില്‍ ‘നുഴഞ്ഞുകയറ്റക്കാര്‍,’ ‘കൂടുതല്‍ കുട്ടികളെ പെറ്റുകൂട്ടുന്നവര്‍’ എന്നൊക്കെയാണ് ഇന്ത്യയുടെ പ്രധാനമന്ത്രി രാജ്യത്തെ 19.75 കോടി വരുന്ന മുസ് ലിം സമൂഹത്തെ ആക്ഷേപിക്കുന്നത്.’

ഒരു പ്രധാനമന്ത്രിയും ഇങ്ങനെ പച്ചയ്ക്ക് വർഗീയത പറഞ്ഞിട്ടില്ല. 2002 ലെ ഗുജറാത്ത് സ്റ്റൈൽ വർഗീയ ധ്രുവീകരണമാണ് പ്രധാനമന്ത്രി നടത്തുന്നത്. അപരമത വിദ്വേഷത്തിന്റെ ജുഗുപ്സവാഹമായ ആഖ്യാനങ്ങളിൽ അഭിരമിക്കുന്ന നരേന്ദ്ര മോദിക്കുള്ള മറുപടിയായി പോളിങ്ങ് ബൂത്തിൽ ചൂണ്ടുവിരൽ നീട്ടണമെന്നും ജീവനാദം ആഹ്വാനം ചെയ്തു.