ജിദ്ദ: നിയമലംഘനം നടത്തി സർവിസ് നടത്തുന്ന ട്രക്കുകൾ, ബസുകൾ എന്നിവയുടെ ഓട്ടോമാറ്റിക് മോണിറ്ററിങ് സംവിധാനം ഏപ്രിൽ 21 ഞായറാഴ്ച മുതൽ നടപ്പാകുമെന്ന് സൗദി പൊതുഗതാഗത അതോറിറ്റി അറിയിച്ചു.
ഓപറേറ്റിങ് കാർഡ് ഇല്ലാതെയോ, കാലഹരണപ്പെട്ട കാർഡ് ഉപയോഗിച്ചോ ട്രക്ക്, ബസ് ഓടിക്കുക, നിർദിഷ്ട പ്രവർത്തന കാലം കഴിഞ്ഞ ബസ് ഓടിക്കുക തുടങ്ങിയ നിയമലംഘനങ്ങൾ സ്വമേധയാ റോഡുകളിൽ നിരീക്ഷിക്കപ്പെടും.
രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളിൽ ചരക്ക് ഗതാഗതം, ട്രക്കുകൾ, അന്തർദേശീയ ട്രാൻസ്പോർട്ട് ബസുകൾ എന്നിവ വാടകക്കെടുക്കുന്നതുമായി ബന്ധപ്പെട്ട നിയമലംഘനങ്ങൾ തുടങ്ങിയവ ഓട്ടോമാറ്റിക് മോണിറ്ററിങ് സംവിധാനത്തിന്റെ പരിധിയിൽ വരും.
പൊതുഗതാഗത അതോറിറ്റി ആരംഭിച്ച റോഡുകളിൽ ഓട്ടോമേറ്റഡ് മോണിറ്ററിങ് സിസ്റ്റത്തിന്റെ മൂന്നാം ഘട്ടമാണിത്. ആദ്യ ഘട്ടം 2022 മാർച്ച് 13ന് രാജ്യത്തെ ടാക്സികളിൽ പ്രയോഗിച്ചു. രണ്ടാംഘട്ടമെന്ന നിലയിൽ, 2023 ഫെബ്രുവരി ഒന്നിന് സ്കൂൾ ട്രാൻസ്പോർട്ട് ബസുകളിൽ ഇത് ബാധകമാക്കി. ട്രക്കുകൾക്കും ബസുകൾക്കും അനുവദിച്ച മൂന്നാം ഘട്ടമാണ് അടുത്ത ഞായറാഴ്ച്ച ആരംഭിക്കുന്നത്.




