കോഴിക്കോട്: സഊദി ജയിലിൽ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുൽ റഹീമിന്റെ ജീവിതം സിനിമയാക്കുമെന്ന പ്രഖ്യാപനത്തിനെതിരെ കുടുംബം. അബ്ദുൽ റഹീം ഉമ്മയെ കണ്ട ശേഷം മതി സിനിമയെന്നും റഹിം നാട്ടിലെത്തിയ ശേഷം എന്തിനോടും സഹകരിക്കുമെന്നും അബ്ദുൽ റഹീമിന്റെ സഹോദരൻ നസീർ പറഞ്ഞതായി ട്വന്റിഫോർ ചാനൽ പറഞ്ഞു. ഇപ്പോൾ സിനിമ പുറത്തിറക്കുന്നതിനെതിരെ റിയാദിലെ റഹീം മോചന നിയമസഹായ സമിതിയും രംഗത്തെത്തിരുന്നു.
അബ്ദുറഹീമിന്റെ ജീവിതം സിനിമയാക്കാനുള്ള ചർച്ചകൾ സജീവമായി പുരോഗമിക്കുകയാണ്. എന്നാൽ സിനിമയാക്കാൻ ഒരുങ്ങുന്നവർക്ക് മുന്നറിയിപ്പുമായി റിയാദിലെ റഹീം മോചന നിയമസഹായ സമിതിയും രംഗത്തെത്തിരുന്നു. സഊദിയിലെ നിയമവ്യവസ്ഥയെ തെറ്റായ രീതിയില്‍ വ്യാഖ്യാനിക്കുന്നത് മോചനത്തെ ബാധിക്കും എന്നാണ് വിലയിരുത്തൽ. ഇതേ അഭിപ്രായമാണ് കുടുംബത്തിനും. സിനിമയല്ല റഹീമിൻ്റെ ജീവനനാണ് വലുതെന്ന് റഹീമിൻ്റെ അമ്മാവൻ അബ്ബാസും പ്രതികരിച്ചു.
അതേസമയം ദയാധനമായ 34 കോടി സ്വരൂപിച്ചെങ്കിലും ജയില്‍ മോചനത്തിന് ഇനിയും കടമ്പകള്‍ ഏറെയാണ്. റഹീമിന്റെ മോചനത്തിനുള്ള പ്രവര്‍ത്തനങ്ങള്‍ തുടരുമ്പോള്‍ തെറ്റായ പ്രചാരണങ്ങൾ ഈ നടപടിക്രമങ്ങളെ പ്രതികൂലമായി ബാധിക്കുമെന്നും നിയമ സഹായ സമിതി അറിയിച്ചു.
ഇന്നലെയാണ് റഹീമിന്റെ കഥ സിനിമ ആക്കാൻ അണിയറ പ്രവർത്തനം നടക്കുന്നതായി വാർത്ത പുറത്ത് വന്നത്. സിനിമക്ക് വേണ്ടിയുളള ചര്‍ച്ചകള്‍ നടന്നുവെന്ന് ബോബി ചെമ്മണ്ണൂര്‍ ആണ് അറിയിച്ചത്. സംവിധായകന്‍ ബ്ലെസിയുമായി ചര്‍ച്ച നടത്തിയെന്നും പോസിറ്റീവ് മറുപടിയാണ് ലഭിച്ചതെന്നും വെളിപ്പെടുത്തിയ ബോബി ചെമ്മണ്ണൂര്‍ സിനിമയിലൂടെ ലാഭം ആഗ്രഹിക്കുന്നില്ലെന്നും വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞിരുന്നു




