ന്യൂഡൽഹി: ലോക്സഭ തെരഞ്ഞെടുപ്പ് ഒന്നാംഘട്ടത്തിന്‍റെ പരസ്യപ്രചാരണം ഇന്ന് അവസാനിക്കും. നാളെ നിശ്ശബ്ദ പ്രചാരണത്തിന് ശേഷം മറ്റന്നാളാണ് വോട്ടെടുപ്പ്.
17 സംസ്ഥാനങ്ങളിലെയും നാല് കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും 102 സീറ്റുകളിലേക്കാണ് ആദ്യഘട്ടം തെരഞ്ഞെടുപ്പ് നടക്കുക. തമിഴ്നാട്ടിലെ മുഴുവൻ സീറ്റുകളിലും 19നാണ് തെരഞ്ഞെടുപ്പ്. കേന്ദ്രഭരണപ്രദേശമായ പുതുച്ചേരിയിലും വോട്ടെടുപ്പ് മറ്റന്നാളാണ്.
അരുണാചൽ പ്രദേശ്, അസം, ബിഹാർ, ഛത്തീസ്ഗഡ്, മധ്യപ്രദേശ്, മഹാരാഷ്ട്ര, മണിപ്പൂർ, മേഘാലയ, മിസോറാം, നാഗാലാൻഡ്, രാജസ്ഥാൻ, സിക്കിം, തമിഴ്നാട്, ത്രിപുര, യു.പി, ഉത്തരാഖണ്ഡ്, പശ്ചിമ ബംഗാൾ എന്നീ സംസ്ഥാനങ്ങളും ആന്തമാൻ നികോബാർ, ജമ്മു കശ്മീർ, ലക്ഷദ്വീപ്, പുതുച്ചേരി എന്നീ കേന്ദ്രഭരണ പ്രദേശങ്ങളുമാണ് 19ന് പോളിങ് ബൂത്തിലെത്തുക.
വിവിധ സംസ്ഥാനങ്ങളിലായി നിരവധി പ്രമുഖരും ആദ്യഘട്ടത്തില്‍ ജനവിധി തേടുന്നുണ്ട്. മധ്യപ്രദേശിലെ ചിന്ദ്വാരയില്‍ മുന്‍ മുഖ്യമന്ത്രി കമല്‍നാഥിന്റെ മകന്‍ നകുല്‍നാഥ് ജനവിധി തേടും. തമിഴ്‌നാട് ബി.ജെ.പി അധ്യക്ഷന്‍ കെ. അണ്ണാമലൈ കോയമ്പത്തൂരിലും തെലങ്കാന മുന്‍ ഗവര്‍ണര്‍ തമിഴിസൈ സൗന്ദരരാജന്‍ ചെന്നൈ സൗത്തിലും ഡി.എം.കെ. നേതാവ് കനിമൊഴി തൂത്തുക്കുടിയിലും ജനവിധി തേടും. ബി.ജെ.പി വരുണ്‍ഗാന്ധിക്ക് നിഷേധിച്ച സിറ്റിംഗ് സീറ്റായ പിലിഭിത്തിൽ കോണ്‍ഗ്രസ് വിട്ട് വന്ന ജിതിന്‍ പ്രസാദാണ് മത്സര രംഗത്ത് ഉള്ളത്.
