വിമാനത്താവള റൺവേ നവീകരണം; കരിപ്പൂരിൽ നിർമാണ പ്രവർത്തനങ്ങൾ തുടങ്ങി

0
1286

മലപ്പുറം: കരിപ്പൂർ വിമാനത്താവളത്തിന്റെ റൺവേ നവീകരണ പ്രവർത്തനങ്ങൾ വേഗത്തിലായി. ഭൂമി ഏറ്റെടുത്ത സ്ഥലത്തെ വീടുകളും കെട്ടിടങ്ങളും പൊളിച്ച് മാറ്റി തുടങ്ങി. ഹരിയാന ആസ്ഥാനമായി പ്രവർത്തിക്കുന്ന ഗവാർ കമ്പനിയാണ് നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുന്നത്.

പുതുതായി ഏറ്റെടുത്ത സ്ഥലത്ത് നിർമ്മാണ പ്രവർത്തനങ്ങൾ തുടങ്ങി. മരങ്ങൾ മുറിച്ച് മാറ്റുന്നതും കെട്ടിടങ്ങൾ പൊളിക്കുന്നതും രണ്ട് മാസത്തിനകം പൂർത്തിയാക്കും. 39 വീടുകളാണ് പൊളിച്ചു മാറ്റേണ്ടത്. 19 മാസംകൊണ്ട് പണി പൂർത്തീകരിക്കണമെന്നാണ് കരാർ.റൺവേ നവീകരിക്കുമ്പോൾ നാട്ടുകാർ നേരിടുന്ന ഗതാഗത പ്രശ്‌നം പരിഹരിക്കണമെന്ന് പ്രദേശവാസികൾ ആവശ്യപെട്ടു.

വിമാന അപകടം സംഭവച്ചതിനാലാണ് രിസയുടെ നീളം വർധിപ്പിക്കൽ നിർബന്ധിതമായി മാറിയത്. റൺവേയിൽ നിന്നും വിമാനം മുന്നോട്ട് പോയാൽ വിമാനത്തെ പിടിച്ച് നിർത്തുന്ന ചതുപ്പുനിലമാണ് രിസ. നിലവിൽ 2860 മീറ്ററാണ് റൺവേയുടെ നീളം.

റൺവേയുടെ രണ്ട് ഭാഗത്തായും 240 മീറ്റർ നീളം രിസക്ക് വേണം. ഒന്നര വർഷം കൊണ്ട് പണി പൂർത്തിയാക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ. റൺവേ നവീകരണം പൂർത്തിയായാൽ മാത്രമാണ് വലിയ വിമാനങ്ങൾ ഇറക്കാൻ വ്യോമയാന മന്ത്രാലയത്തിന്റെ അനുമതി ലഭിക്കുക.