പ്രധാനമന്ത്രി നരേന്ദ്ര മോദിയെ തെരഞ്ഞെടുപ്പിൽനിന്ന് അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് ഹരജി

0
3413

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ തെരഞ്ഞെടുപ്പിൽനിന്ന് അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് ഹരജി. ദൈവങ്ങളുടെയും ആരാധനാലയങ്ങളുടെയും പേരിൽ വോട്ട് തേടിയെന്നൂ ചൂണ്ടിക്കാട്ടി അഭിഭാഷകൻ ആനന്ദ് എസ് ജോന്ദാലെയാണ് ഡൽഹി ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. ജനപ്രാതിനിധ്യ നിയമപ്രകാരം ആറ് വർഷത്തേക്ക് അയോഗ്യനാക്കണമെന്നാണ് ആവശ്യം.

ഹിന്ദു-സിഖ് ദൈവങ്ങളുടെയും ആരാധനാലയങ്ങളുടെയും പേരിൽ നരേന്ദ്ര മോദി വോട്ട് തേടിയതിലാണ് നടപടി ആവശ്യപ്പെട്ടിരിക്കുന്നത്. പ്രധാനമന്ത്രി മോദിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ പ്രസംഗങ്ങൾ വോട്ടർമാർക്കിടയിൽ ജാതീയമായും മതപരമായും വിദ്വേഷം സൃഷ്ടിക്കുന്നതാണെന്ന് ഹരജിയിൽ ചൂണ്ടിക്കാട്ടുന്നു. ഇതിനാൽ മോദിക്കെതിരെ നടപടി സ്വീകരിക്കാൻ തെരഞ്ഞെടുപ്പ് കമ്മിഷനു നിർദേശം നൽകണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്.

ഏപ്രിൽ ഒൻപതിന് ഉത്തർപ്രദേശിൽ നടന്ന ഒരു തെരഞ്ഞെടുപ്പ് റാലിയിൽ നടത്തിയ പ്രസംഗമാണ് ഹരജിയിൽ സൂചിപ്പിച്ചിരിക്കുന്നത്. പ്രസംഗത്തിൽ ഹിന്ദു-സിഖ് ദൈവങ്ങളുടെയും ആരാധനാലയങ്ങളുടെയും പേരിൽ വോട്ട് തേടുക മാത്രമല്ല, പ്രതിപക്ഷ പാർട്ടികൾ മുസ്‌ലിംകളെ പ്രീണിപ്പിക്കുന്നുവെന്ന് ആക്ഷേപിക്കുകയും ചെയ്തിരുന്നു.

നിഷ്പക്ഷവും സുതാര്യവുമായ തെരഞ്ഞെടുപ്പ് നടക്കണമെങ്കിൽ തെരഞ്ഞെടുപ്പ് കമ്മിഷൻ ഉടൻ ഇടപെടണം. കേന്ദ്ര സർക്കാരിന്റെ ഹെലികോപ്ടറുകളിൽ ഉൾപ്പെടെ സഞ്ചരിച്ചാണ് മോദി ഈ പ്രസംഗങ്ങൾ നടത്തുന്നതെന്നും ഹരജിയിൽ ചൂണ്ടിക്കാട്ടുന്നുണ്ട്.