തെഹ്റാൻ: ഒരു ഇസ്റായെലി എംബസിയും ഇനി സുരക്ഷിതമായിരിക്കില്ലെന്ന് ഇറാന്റെ പരമോന്നത നേതാവിന്റെ മുതിർന്ന ഉപദേഷ്ടാവ് യഹ്യ റഹീം സഫാവി പറഞ്ഞു. ഇസ്രായേലുമായുള്ള ഏറ്റുമുട്ടൽ നിയമപരമായ അവകാശമായാണ് തെഹ്റാൻ വീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞതായി വാർത്ത ഏജൻസി റിപ്പോർട്ട് ചെയ്തു.
സിറിയയിൽ കോൺസുലേറ്റിനുനേരെ ഇസ്രായേൽ നടത്തിയ ആക്രമണത്തിന് ഉചിത മറുപടി നൽകുമെന്ന് കഴിഞ്ഞദിവസം ഇറാൻ ആവർത്തിച്ചിരുന്നു.
തെക്കൻ ഗസ്സയിൽനിന്ന് സൈന്യത്തെ പിൻവലിച്ച് ഇസ്രായേൽ
തെക്കൻ ഗസ്സയിൽനിന്ന് സൈന്യത്തെ പിൻവലിച്ച് ഇസ്രായേൽ. 98ാം ഡിവിഷന്റെ മൂന്നു ബ്രിഗേഡുകളെയാണ് നാലുമാസത്തിനുശേഷം പിൻവലിച്ചത്. ഒരു ഡിവിഷൻ തെക്കൻ ഗസ്സയിൽ തുടരും. അടുത്തഘട്ട സൈനിക നീക്കവുമായി ബന്ധപ്പെട്ട മുന്നൊരുക്കങ്ങളുടെ ഭാഗമായാണ് പിന്മാറ്റമെന്നാണ് ഐ.ഡി.എഫിന്റെ വിശദീകരണം. എന്നാൽ ആറുമാസമായി തുടരുന്ന ൈസെനിക നടപടിക്കിടെയുള്ള സുപ്രധാന നീക്കമായാണ് ഇത് വിലയിരുത്തപ്പെടുന്നത്.
അതിനിടെ ഈജിപ്തിൽ നടക്കുന്ന വെടിനിർത്തൽ ചർച്ചകൾക്കായി സി.ഐ.എ ഡയറക്ടർ ബിൽ ബേൺസും ഖത്തർ പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ ബിൻ ജാസിം അൽതാനിയും എത്തിയിട്ടുണ്ട്. സമ്പൂർണ വെടിനിർത്തൽ വേണമെന്നും അധിനിവേശ സൈന്യം പൂർണമായും പിന്മാറണമെന്നും ഹമാസ് ആവർത്തിച്ച് വ്യക്തമാക്കിയിട്ടുണ്ട്.




