ആക്രമണത്തിന്‍റെ 6 മാസം; ഗാസയിൽ കൊല്ലപ്പെട്ടത് 33175 പേർ,32000 വ്യോമാക്രമണങ്ങൾ

0
828

ജെറുസലേം: ആറ് മാസം മുമ്പ് ഒക്ടോബർ ഏഴിന് ഗാസയിൽ ആരംഭിച്ച ഇസ്രയേൽ ആക്രമണത്തില്‍ ഇതുവരെ മരിച്ചവരുടെ എണ്ണം 30,000 ന് മുകളിലാണ്. 10000 ലേറെ പേർക്ക് പരിക്കേറ്റു. വീടും നാടും നഗരവും ഉറ്റവരെയും നഷ്ടപ്പെട്ട് നിരാലംബരായി ആയിരക്കണക്കിന് പേരാണ് ഗാസയിൽ കഴിയുന്നത്.

33175 പേർ ഗാസയിൽ കൊല്ലപ്പെട്ടുവെന്നാണ് ഒടുവിലായി പുറത്തുവരുന്ന കണക്കുകൾ. വെസ്റ്റ് ബാങ്കിൽ മാത്രം 459 പലസ്തീൻകാർ കൊല്ലപ്പെട്ടു. ​ഗാസയിലേക്ക് ഇസ്രയേൽ 32000 തവണ വ്യോമാക്രമണം നടത്തി.

ഇസ്രയേലിന് നേരെയുണ്ടായ ഹമാസ് ആക്രമണത്തിൽ കൊല്ലപ്പെട്ടത് 1170 ഇസ്രയേലികളും വിദേശികളുമാണ്. എത്ര അംഗങ്ങള്‍ കൊല്ലപ്പെട്ടുവെന്ന് പുറത്തുപറയാൻ ഹമാസ് തയ്യാറായിട്ടില്ലെങ്കിലും 12000 പേർ കൊല്ലപ്പെട്ടുവെന്നാണ് ഇസ്രയേൽ പറയുന്ന കണക്ക്.

യുദ്ധം തുടങ്ങിയതോടെ ഇസ്രയേൽ സൈന്യത്തിന് 600 സൈനികരെ നഷ്ടമായി. 260 പേർ ​ഗാസയിൽ വച്ച് കൊല്ലപ്പെട്ടു. ഇസ്രയേൽ അധിനിവേശ വെസ്റ്റ് ബാങ്കിൽ 17 ഇസ്രയേലി സൈനികരും ജനങ്ങളും കൊല്ലപ്പെട്ടു. ലബനനിൽ നിന്നുള്ള ഹിസ്ബുള്ളയുടെ വ്യോമാക്രമണത്തിൽ എട്ട് പൗരന്മാരും 10 ഇസ്രയേലി സൈനികരും കൊല്ലപ്പെട്ടു. ആയിരക്കണക്കിന് പേ‍ർക്ക് നാടും ന​ഗരവും വിട്ട് ഓടേണ്ടി വന്നു.

ഇസ്രയേലികളും വിദേശികളുമടക്കം 250 ഓളം പേരെ ഒക്ടോബർ ഏഴിന് ഹമാസ് തട്ടിക്കൊണ്ടുപോയി ബന്ദികളാക്കി. ഇതിൽ 129 പേ‍ർ ഇപ്പോഴും ​ഗാസയിൽ തുടരുകയാണ്. 34 പേ‍ർ കൊല്ലപ്പെട്ടു. 12 പേരെ ഇസ്രയേലിലേക്ക് തിരിച്ചയച്ചു. യുദ്ധം ആരംഭിച്ച് ഇതുവരെ ​ഗാസയിൽ നിന്ന് ഇസ്രയേലിലേക്ക് 9100 റോക്കറ്റുകൾ വിക്ഷേപിച്ചു.

ഇസ്രയേൽ ആക്രമണത്തിൽ ലെബനനിൽ കൊല്ലപ്പെട്ടത് 359 പേരാണ്. ഇതിൽ ഹിസ്ബുള്ള അംഗങ്ങളാണ് അധികവും. 70 ഓളം ലെബനികൾ കൊല്ലപ്പെട്ടു. അതി‍ർത്തികടന്നുള്ള ആക്രമണത്തെ തുടർന്ന് സതേൺ ലബനനിൽ നിന്ന് ആയിരക്കണക്കിന് പേ‍ർക്ക് വീടുവിടേണ്ടി വന്നു. ഇസ്രയേലിന്റെ സിറിയയ്ക്ക് നേരെയുണ്ടായ ആക്രമണത്തിൽ 23 ഹിസ്ബുള്ള പ്രവ‍ർത്തകർ കൊല്ലപ്പെട്ടു.