റമദാനിൽ മതാഫിൽ പ്രവേശനം ഉംറ തീർഥാടകർക്ക് മാത്രം

0
1149

മക്ക: കഅബയ്ക്ക് ചുറ്റുമുള്ള മതാഫും(പ്രദക്ഷിണ മുറ്റം) അതിനോട് ചേർന്നുള്ള പള്ളിയുടെ ഭാഗവും ഉംറ തീർഥാടകർക്ക് മാത്രമായിരിക്കുമെന്നും, മക്ക മസ്ജിദുൽ ഹറമിൽ നമസ്കരിക്കാനെത്തുന്നവർ ഉംറ തീർഥാടകർക്കായി പരിമിതപ്പെടുത്തിയ ഭാഗത്തേക്ക് പ്രവശേിക്കരുതെന്നും പൊതുസുരക്ഷ മേധവാവി ലെഫ്റ്റനൻറ് ജനറൽ മുഹമ്മദ് അൽ ബസ്സാമി വ്യക്തമാക്കി.

റമസാനിലെ ഉംറ സുരക്ഷാപദ്ധതി വിശദീകരിക്കുന്നതിനായി മക്കയിൽ ഉംറ സുരക്ഷാ സേനാമേധാവികളോടൊപ്പം വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഒന്നാം നിലയുടെയും മേൽക്കൂരയുടെയും ഒരു ഭാഗം ഉംറ തീർഥാടകർക്കായി നിശ്ചയിച്ചിട്ടുണ്ട്. പള്ളിയോട് ചേർന്നുള്ള ‘സൗദി മൂന്നാം വികസന ഭാഗം’, പുറം മുറ്റങ്ങൾ, മേൽക്കൂരയുടെ ഒരു ഭാഗം എന്നിവിടങ്ങളിൽ മറ്റുള്ളവർക്ക് നമസ്കാരത്തിനുള്ള സൗകര്യമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

ബസ്, ടാക്സി, ട്രെയിൻ സ്റ്റേഷനുകളുടെ പ്രവർത്തനം ഈ പദ്ധതിയിലെ ഒരു പ്രധാന ഭാഗമാണ്. മസ്ജിദുൽ ഹറാമിന് സമീപം, ഒന്നും രണ്ടും മൂന്നും റിങ് റോഡ്, മക്ക പ്രവേശന കവാടങ്ങൾ എന്നിവിടങ്ങളിൽ പൊതുഗതാഗത സ്റ്റേഷനുകളുണ്ട്. മൂന്നാം സൗദി വിപുലീകരണത്തിനും മതാഫ് പദ്ധതിക്കും ഇടയിലുള്ള ഇടനാഴി തീർഥാടകരുടെ സഞ്ചാരം സുഗമമാക്കുന്നതിന് തുറന്നതായും അദ്ദേഹം പറഞ്ഞു. നമസ്‌കാര സമയത്ത്, പ്രത്യേകിച്ച് തറാവിഹ്, തഹജ്ജുദ് സമയങ്ങളിൽ ജനക്കൂട്ടത്തിന്റെ സുരക്ഷ ഉറപ്പാക്കാൻ പ്രവേശന, എക്സിറ്റ് പാതകളിൽ നിയന്ത്രണമുണ്ടാകും.