റമദാനില്‍ അമുസ്ലിംകള്‍ക്ക് പകല്‍സമയത്ത് ഭക്ഷണം പാകം ചെയ്യാനും വില്‍ക്കാനും അനുമതി

0
2489

ഷാര്‍ജ: റമദാനില്‍ അമുസ്ലിംകള്‍ക്ക് പകല്‍സമയത്ത് ഭക്ഷണം പാകം ചെയ്യാനും വില്‍ക്കാനുമുള്ള അനുമതി നല്‍കി തുടങ്ങി ഷാര്‍ജ സിറ്റി മുന്‍സിപ്പാലിറ്റി. കൊമേഴ്സ്യല്‍ സെന്‍ററുകള്‍, കഫേകള്‍, പേസ്ട്രി ഷോപ്പുകള്‍, ബേക്കറികള്‍ എന്നിവിടങ്ങളിലെ സ്ഥാപനങ്ങള്‍ക്ക് ഈ പെര്‍മിറ്റുകള്‍ ബാധകമാണ്. 

വൃത്തിയുള്ള സാഹചര്യത്തില്‍ ഭക്ഷണശാലകള്‍ക്ക് പുറത്ത് ഭക്ഷണം പ്രദര്‍ശിപ്പിക്കുന്നതിന് മുന്‍സിപ്പാലിറ്റി അനുമതി നല്‍കുന്നുണ്ടെന്ന് ഹെല്‍ത്ത് കണ്‍ട്രോള്‍ ആന്‍ഡ് സേഫ്റ്റി ഡിപ്പാര്‍ട്ട്മെന്‍റ് ഡയറക്ടര്‍ ജമാല്‍ അല്‍ മസ്മി പറഞ്ഞു. ഭക്ഷണം കൈകാര്യം ചെയ്യുന്നതിനുള്ള വ്യവസ്ഥകള്‍ പാലിക്കണം.

ഭക്ഷണം സ്റ്റെയിന്‍ലെസ് സ്റ്റീല്‍ പാത്രങ്ങളില്‍ വെക്കണം. അല്ലെങ്കിൽ ഭക്ഷണം 100 സെന്റി മീറ്ററിൽ, കുറയാത്ത വായു കടക്കാത്ത ഗ്ലാസ് ബോക്സിൽ പ്രദർശിപ്പിക്കുകയും സ്ലൈഡിങ് അല്ലെങ്കിൽ ഹിംഗഡ് ഡോർ കൊണ്ട് സജ്ജീകരിക്കുകയും വേണം. അലുമിനിയം ഫോയിൽ അല്ലെങ്കിൽ സുതാര്യമായ ഫുഡ്-ഗ്രേഡ് പ്ലാസ്റ്റിക് ഉപയോഗിച്ച് മൂടുക. ഭക്ഷണം ഉചിതമായ താപനിലയിൽ സൂക്ഷിക്കണം.

നസിരിയ സെന്റർ, പെർമിറ്റ് സെന്റർ, നമ്പർ വൺ സെന്റർ, മുനിസിപാലിറ്റി സെന്റർ 24, സ്പീഡ് ആൻഡ് അക്യുറസി സെന്റർ, ഗൈഡൻസ് സെന്റർ, ഖാലിദിയ സെന്റർ, ഹാപ്പിനസ് സെന്റർ, ഇൻഫർമേഷൻ സെന്റർ, ബ്രാഞ്ച് 3 എന്നിവിടങ്ങളിൽ പെര്‍മിറ്റിന് അപേക്ഷിക്കാം.  

റമദാനിൽ പകൽ സമയത്ത് ഭക്ഷണം വിൽപന നടത്താനും ഇഫ്താർ വിഭവങ്ങൾ കച്ചവടം ചെയ്യാനും പ്രത്യേക അനുമതി നിർബന്ധമാണെന്ന് നേരത്തെ ഷാർജ മുനിസിപ്പാലിറ്റി അറിയിച്ചിരുന്നു. മാളുകളിലും ഷോപ്പിങ് സെന്ററുകളിലും പ്രവർത്തിക്കുന്ന ഭക്ഷണശാലകൾക്കും ഈ നിയമം ബാധകമാണ്.

പകൽ സമയത്ത് ഭക്ഷണം തയ്യാറാക്കാനും വിൽപന നടത്താനുള്ള അനുമതിക്ക് 3000 ദിർഹം ഫീസ് ഈടാക്കും. വൈകുന്നേരം ഇഫ്താറിന് മുമ്പ് വിഭവങ്ങൾ പ്രദര്‍ശിപ്പിക്കാനുള്ള അനുമതിക്ക് 500 ദിർഹം ഫീസ് നൽകണം.