കൊൽക്കത്ത: ലിവ്–ഇൻ റിലേഷൻഷിപ് പങ്കാളിയായ യുവാവിനെ യുവതി കുത്തിക്കൊന്നു. ഫൊട്ടോഗ്രഫറായ സാർധക് ദാസ് (30) ആണ് മരിച്ചത്. സംഭവത്തിൽ പ്രഫഷനൽ മേക്കപ്പ് ആർട്ടിസ്റ്റായ സൻഹതി പോളിനെ (32) പൊലീസ് അറസ്റ്റ് ചെയ്തു. കൊൽക്കത്തയിൽ ബുധനാഴ്ചയാണ് സംഭവം. പങ്കാളിയെ കൊലപ്പെടുത്തിയ വിവരം സൻഹതി തന്നെയാണ് നാഗർബസാർ പൊലീസ് സ്റ്റേഷനിൽ വിളിച്ചറിയിച്ചത്.
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
ഇതനുസരിച്ച് ദം ദമിലെ മധുഗഡിലെ മധുബനി റോഡിലുള്ള ഇവരുടെ വാടക ഫ്ലാറ്റിലെത്തിയ പൊലീസ് ചോരയിൽ കുളിച്ചു കിടക്കുന്ന സാർധകിനെയാണ് കണ്ടത്. ഉടൻ ആശുത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ഫൊട്ടോഗ്രഫറും പാർട്ട് ടൈം ആപ്-ക്യാബ് ഡ്രൈവറുമായിരുന്ന സാർധക് കുറച്ചു വർഷങ്ങൾക്കു മുൻപ് സമൂഹമാധ്യമത്തിലൂടെയാണ് സൻഹതി പോളിനെ പരിചയപ്പെടുന്നത്.

ഇരുവരും പിന്നീട് ഒരുമിച്ച് ജീവിക്കാൻ ആരംഭിക്കുകയായിരുന്നു. വിവാഹമോചിതയായ സൻഹതിയുടെ കുട്ടിയും ഇവർക്കൊപ്പമായിരുന്നു. കഴിഞ്ഞ ഒന്നരവർഷത്തിലേറെയായി ഇവർ മധുബനി റോഡിലുള്ള വാടക ഫ്ലാറ്റിലാണ് താമസിക്കുന്നതെന്ന് പൊലീസ് പറഞ്ഞു. ചൊവ്വാഴ്ച രാത്രി, ഒരു പ്രീ–മാര്യേജ് ഫോട്ടോഷൂട്ടിനുശേഷം മദ്യപിച്ചെത്തിയ സാർധകും സൻഹതിയും തമ്മിൽ തർക്കമുണ്ടായി. ഇതു പിന്നീട് കയ്യാങ്കളിയായി മാറുകയും സാർധകിനെ സൻഹതി കത്തികൊണ്ട് കുത്തുകയുമായിരുന്നുവെന്ന് പൊലീസ് പറയുന്നു.
കൊലപാതകത്തിന് മണിക്കൂറുകൾക്കു മുമ്പ് യുവതിക്കും മകനും ഒപ്പമുള്ള ചിത്രം ‘ഫാമിലി’ എന്ന അടിക്കുറിപ്പോടെ സാർധക് സമൂഹമാധ്യമത്തിൽ പങ്കുവച്ചിരുന്നു. സമൂഹികമാധ്യമ അക്കൗണ്ടിലെ റിലേഷൻഷിപ് സ്റ്റാറ്റസ് ‘എൻഗേജ്ഡ്’ എന്നാക്കി മാറ്റുകയും ചെയ്തിരുന്നു. കൊലപാതകത്തിനു പിന്നാെല കുട്ടിയെ സാർധകിന്റെ മാതാപിതാക്കളെ ഏൽപ്പിച്ചെന്ന് പൊലീസ് പറഞ്ഞു.
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക





