അസഭ്യ പദപ്രയോഗം; സതീശന് കടുത്ത അതൃപ്തി: ഹൈക്കമാൻഡ് ഇടപെട്ടു

0
2504

ആലപ്പുഴ: കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ പരസ്യമായി നീരസം പ്രകടിപ്പിക്കുകയും അസഭ്യപദ പ്രയോഗം നടത്തുകയും ചെയ്തതിൽ പ്രതിപക്ഷനേതാവ് വി.ഡി. സതീശന് കടുത്ത അതൃപ്തി. നേതാക്കൾ തമ്മിലുള്ള തർക്കം രൂക്ഷമായതിനെ തുടർന്ന് ഹൈക്കമാൻഡ് ഇടപെട്ടു.

തിരഞ്ഞെടുപ്പിനെയും സമരാഗ്നി ജാഥയെയും ഇക്കാര്യങ്ങൾ ബാധിക്കരുതെന്ന് നേതാക്കൾക്കു ഹൈക്കമാൻഡ്  കർശന നിർദേശം നൽകി.  എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ കെപിസിസി പ്രസിഡന്റ് കെ. സുധാകരനെയും പ്രതിപക്ഷനേതാവ് വി.ഡി. സതീശനെയും ഫോണിൽ വിളിച്ചു സംസാരിച്ചു. 

സതീശൻ വൈകിയതിൽ അസഭ്യപദം ചേർത്ത് നീരസം പ്രകടിപ്പിച്ച് സുധാകരൻ
കെപിസിസി നടത്തുന്ന സമരാഗ്നി പരിപാടിയുടെ ഭാഗമായുള്ള പത്രസമ്മേളനത്തിനിടെയിലാണ് സംഭവം നടന്നത്. സതീശൻ എത്താൻ വൈകിയതോടെ സുധാകരൻ അടുത്തിരുന്ന ഡിസിസി പ്രസിഡന്റ് ബി.ബാബുപ്രസാദിനോട് അനിഷ്ടം അറിയിച്ച കൂട്ടത്തില്‍ അസഭ്യപദ പ്രയോഗം നടത്തിയതാണ് വിവാദമായത്.

സതീശൻ മറ്റൊരു പരിപാടിയിൽ പങ്കെടുക്കുകയാണെന്നും ഉടൻ എത്തുമെന്നും നേതാക്കൾ വിശദീകരിക്കുകയും ചെയ്തു. സുധാകരന്റെ വാക്കുകൾ മേശപ്പുറത്തുണ്ടായിരുന്ന മൈക്കുകളിലൂടെ ചാനൽ ക്യാമറകളിൽ റെക്കോർഡ് ചെയ്യപ്പെട്ടിരുന്നു.

10 മണിക്കു നിശ്ചയിച്ച പത്രസമ്മേളനത്തിനു സുധാകരനും വൈകിയാണ് എത്തിയത്. എത്തിയപ്പോൾ തന്നെ അദ്ദേഹം മാധ്യമപ്രവർത്തകരോടു ഖേദം അറിയിച്ചു. തുടർന്നു സതീശനെ കാത്തിരുന്നപ്പോഴാണ് അദ്ദേഹം അസ്വസ്ഥനായത്. ഇയാളെവിടെ പോയി കിടക്കുകയാണെന്ന് ഒരു അസഭ്യ വാക്കും ചേർത്ത് സുധാകരൻ ചോദിക്കുകയായിരുന്നു.