സര്‍ക്കാര്‍ സേവനങ്ങള്‍ ഇലക്ട്രോണിക് മാധ്യമങ്ങള്‍ വഴി; സഊദി അറേബ്യക്ക് വീണ്ടും ഒന്നാം സ്ഥാനം

0
875

ദമ്മാം: സര്‍ക്കാര്‍ സേവനങ്ങള്‍
ഇലക്ട്രോണിക് മാധ്യമങ്ങള്‍ വഴി,
സഊദി അറേബ്യക്ക് വീണ്ടും ഒന്നാം സ്ഥാനം. ഐക്യരാഷ്ട്ര സഭാ ഏജന്‍സിയുടെ ഇന്‍ഡക്‌സിലാണ് സൗദിക്ക് നേട്ടം നിലനിര്‍ത്താനായത്. മൊത്ത സൂചിക ഫലത്തില്‍ തൊണ്ണൂറ്റിമൂന്ന് ശതമാനം സ്‌കോര്‍ നേടിയാണ് ഇത്തവണയും സൗദി മുന്നലെത്തിയത്.

യുണൈറ്റഡ് നേഷന്‍സ് ഇക്കണോമിക് ആന്റ് സോഷ്യല്‍ കമ്മീഷന്‍ ഫോര്‍ വെസ്‌റ്റേണ്‍ ഏഷ്യ പുറത്തിറക്കിയ ഏറ്റവും പുതിയ റിപ്പോര്‍ട്ടിലാണ് സൗദിക്ക് വീണ്ടും നേട്ടം. ഗവണ്‍മെന്റ് ഇലക്ട്രോണിക് ആന്റ് മൊബൈല്‍ സര്‍വീസസ് മെച്യൂരിറ്റി ഇന്‍ഡക്‌സില്‍ സൗദിക്ക് ഒന്നാം സ്ഥാനം നിലനിര്‍ത്താനായി.

മൊത്ത സൂചിക ഫലത്തില്‍ 93 ശതമാനം സ്‌കോര്‍ നിലനിര്‍ത്തിയാണ് തുടര്‍ച്ചയായി രണ്ടാം തവണയും നേട്ടത്തിനര്‍ഹമായത്. വ്യക്തികള്‍ക്കും ബിസിനസുകള്‍ക്കും പോര്‍ട്ടലുകള്‍ വഴിയും സ്മാര്‍ട്ട് ആപ്ലിക്കേഷനുകള്‍ വഴിയും നല്‍കുന്ന സര്‍ക്കാര്‍ സേവനങ്ങളെ അടിസ്ഥാനമാക്കിയാണ് സ്ഥാനം നിര്‍ണ്ണയിക്കുക. സേവന ലഭ്യതയിലും സങ്കീര്‍ണ്ണത പരിഹരിക്കുന്നതിലും സൗദിയുടെ നേട്ടം 98 ശതമാനം വരെ ഉയര്‍ന്നതായും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നുണ്ട്.

ഡിജിറ്റല്‍ പരിവര്‍ത്തനത്തില്‍ സര്‍ക്കാര്‍ ഏജന്‍സികള്‍ നടത്തിയ ശ്രമങ്ങളുടെ ഫലമാണ് അന്താരാഷ്ട്ര നേട്ട നിലനിര്‍ത്താനായതെന്ന് സൗദി ഗവണ്‍മെന്റ് അതോറിറ്റി ഗവര്‍ണര്‍ അഹമ്മദ് അല്‍സുവയാന്‍ പറഞ്ഞു. രാജ്യത്ത് ഡിജിറ്റല്‍ സമൂഹം കെട്ടിപ്പടുക്കുന്നതിനും ഉല്‍പ്പാദനക്ഷമത വര്‍ധിപ്പിക്കുന്നതിനും കാര്യക്ഷമത കൈവരിക്കുന്നതിനും ലഭിച്ച അംഗീകാരമാണിതെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.