മാസപ്പടി കേസില്‍ മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയനു തിരിച്ചടി

0
2769

ബംഗളൂരു/തിരുവനന്തപുരം: എക്സാലോജിക്കിനെതിരായ എസ്.എഫ്.ഐ.ഒ അന്വേഷണം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഹരജി കർണാടക ഹൈക്കോടതി തള്ളി. മാസപ്പടി കേസില്‍ മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയനു തിരിച്ചടി. ഇടക്കാല വിധി തേടിയായിരുന്നു വീണ കോടതിയെ സമീപിച്ചത്. അന്വേഷണം തുടരാമെന്ന് ഉത്തരവിട്ടിരിക്കുകയാണ് ഹൈക്കോടതി ജസ്റ്റിസ് നാഗപ്രസന്ന.

ഹരജിയിൽ വാദം കേട്ടതിന് ശേഷം വിധി പറയുന്നത് വരെ അറസ്റ്റ് അടക്കമുളള കടുത്ത നടപടി പാടില്ലെന്ന് കോടതി എസ്.എഫ്.ഐ.ഒയ്ക്ക് നിർദേശം നൽകിയിരുന്നു. അന്വേഷണ സംഘം ആവശ്യപ്പെടുന്ന മുഴുവൻ രേഖകൾ നൽകാൻ എക്സാലോജിക്കിനോടും കോടതി ആവശ്യപ്പെട്ടിരുന്നു. എസ്.എഫ്.ഐ.ഒ അന്വേഷണം തടയണമെന്നാണ് എക്സാലോജികിന്‍റെ ഹരജിയിലെ വാദം.

എസ്.എഫ്.ഐ.ഒ അന്വേഷണം നിയമവിരുദ്ധമാണെന്നായിരുന്നു എക്സാലോജിക്കിന്‍റെ കര്‍ണാടക ഹൈക്കോടതിയിലെ വാദം. കമ്പനികാര്യ മന്ത്രാലയം അന്വേഷണം നടത്തുന്നതിനിടെ എസ്.എഫ്.ഐ.ഒ അന്വേഷിക്കുന്നതിനെയും എക്സാലോജിക്കിനായി ഹാജരായ അഭിഭാഷകന്‍ അരവിന്ദ് ദറ്റാര്‍ ചോദ്യം ചെയ്തു. എസ്.എഫ്.ഐ.ഒ നടപടികള്‍ യു.എ.പി.എ നിയമത്തിന് തുല്യമാണ്. ഇത്തരം അസാധാരണമായ സാഹചര്യം ഈ കേസിലില്ല. സഹാറ കേസ് പോലെ എക്സാലോജിക്കില്‍ ഈ വകുപ്പ് ചുമത്താന്‍ കഴിയില്ല. സോഫ്റ്റ്‍വെയർ കമ്പനി മറ്റൊരു സ്വകാര്യകമ്പനിക്ക് നല്‍കുന്ന സേവനം പൊതുജനതാല്‍പര്യത്തിന്‍റെ പരിധിയില്‍ വരില്ലെന്നും എക്സാലോജിക് വാദിച്ചിരുന്നു.