Saturday, 27 July - 2024

മാനസിക വെല്ലുവിളി നേരിടുന്ന മകനെ തല്ലിക്കൊന്ന് ആൾക്കൂട്ടം; ഒറ്റയാൾ പോരാട്ടവുമായി അമ്മ,14 വർഷത്തിന് ശേഷം പ്രതികൾക്കു ജീവപര്യന്തം

പാലക്കാട്: ആൾക്കൂട്ട കൊലപാതകത്തിൽ മുഴുവൻ പ്രതികൾക്കും ജീവപര്യന്തം. പാലക്കാട് പെരുവമ്പ് സ്വദേശി രാജേന്ദ്രൻ കൊല്ലപ്പെട്ടത് 2014ലാണ്. മനോദൗർബല്യമുള്ള രാജേന്ദ്രനെ വൈദ്യുതി പോസ്റ്റിൽ കെട്ടിയിട്ട് മർദ്ദിച്ചതിന് പിന്നാലെയാണ് മരണം സംഭവിച്ചത്. രാജേന്ദ്രന്റെ അമ്മയുടെ വർഷങ്ങളോളം നീണ്ട നിയമ പോരാട്ടത്തിന് ഒടുവിലാണ് എട്ടു പ്രതികളെ കോടതി ശിക്ഷിച്ചത്.

2010 ഫെബ്രുവരി 18നാണ് രാജേന്ദ്രൻ കൊല്ലപ്പെട്ടത്. രാജേന്ദ്രന്റെ വീടിനു സമീപമുള്ള ഓലപ്പുര ആരോ കത്തിച്ചിരുന്നു. ഇത് രാജേന്ദ്രനാണ് ചെയ്തതെന്ന് ആരോപിച്ചായിരുന്നു ആക്രമണം. രാത്രി 9 മണിയോടെയാണ് രാജേന്ദ്രനെ ആദ്യം മർദ്ദിച്ചത്. പിന്നീട് പുലർച്ച രണ്ടരയോടെ വൈദ്യുത പോസ്റ്റിൽ കെട്ടിയിട്ട്  വീണ്ടും മർദ്ദിച്ചു. രണ്ടര വരെ ഇത് തുടർന്നു പിന്നെയും രണ്ടര മണിക്കൂർ കഴിഞ്ഞാണ് പൊലീസ് സ്ഥലത്തെത്തിയത്. അപ്പോഴേക്കും മർദ്ദനമേറ്റ് രാജേന്ദ്രൻ മരിച്ചിരുന്നു.

പെരുവമ്പ് സ്വദേശികളായ വിജയൻ, കുഞ്ചപ്പൻ, ബാബു, മുരുകൻ, മുത്തു, രമണൻ, മുരളീധരൻ, രാധാകൃഷ്ണൻ എന്നിവർക്കാണ് നിലവിൽ ജീവപര്യന്തം തടവ് ശിക്ഷ ലഭിച്ചിരിക്കുന്നത്. പാലക്കാട് ഒന്നാം അഡീഷണൽ സെഷൻസ് കോടതിയാണ് വിധി പ്രഖ്യാപിച്ചത്. 

മാനസിക ദൗർബല്യങ്ങൾ നേരിട്ട മകന്റെ മരണത്തിന് കാരണക്കാരായവരെ നിയമത്തിനു മുന്നിൽ എത്തിക്കാൻ വർഷങ്ങളോളമാണ് അമ്മ രുക്മിണി നിയമ പോരാട്ടം നടത്തിയത്. ആ അമ്മയ്ക്ക് ലഭിച്ച നീതി കൂടിയാണ് ഈ കോടതിവിധി. ശിക്ഷ ലഭിച്ച മുഴുവൻ പ്രതികളെയും തവനൂർ സെൻട്രൽ ജയിലിലേക്ക് മാറ്റി.

Most Popular

error: