രാജ്യത്തിൻ്റെ പേര് ഭാരത് എന്നാക്കണമെന്ന ആവശ്യവുമായി മുൻ കേന്ദ്രമന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ സത്യപാൽ സിങ്. ലോക്‌സഭയിൽ
രാഷ്ട്രപതിയുടെ പ്രസംഗത്തിനുള്ള നന്ദിപ്രമേയ ചർച്ചയിൽ പങ്കെടുത്ത് സംസാരിക്കുമ്പോഴാണ് സിങ് ആവശ്യമുന്നയിച്ചത്.
മുൻ ഐപിഎസ് ഉദ്യോഗസ്ഥനും ഉത്തർപ്രദേശിലെ ബാഗ്പത്തിൽ നിന്നുള്ള ലോക്സഭാംഗമാണ് സത്യപാൽ സിങ്. ‘ഭാരതത്തിൽ ജനിച്ചവർ ഭാഗ്യവാന്മാരാണെന്ന് ദൈവങ്ങൾ പോലും പറഞ്ഞിട്ടുണ്ട്, അതിനാൽ രാജ്യത്തിൻ്റെ പേര് ഭാരതം എന്ന് മാറ്റണം’ എന്നും അദ്ദേഹം പറഞ്ഞു.
ഭരണഘടനയുടെ ആദ്യ ഖണ്ഡികയിൽ ‘ഇന്ത്യ അതായത് ഭാരതം’ എന്ന പരാമർശമുണ്ട്. അതിൽ ‘ഇന്ത്യ’ എന്നതിൻ്റെ ഉപയോഗം അവസാനിപ്പിക്കണം.ഈ രാജ്യത്തിൻ്റെ പേര് ഭാരതം എന്നാണ്. ഇന്ത്യ എന്ന പേര് മാറ്റണമെന്നും അദ്ദേഹം പറഞ്ഞു.
മഹാത്മാഗാന്ധി, മഹർഷി ദയാനന്ദ്, ദീൻ ദയാൽ ഉപാധ്യായ എന്നിവരുടെ ആദർശങ്ങൾ പിന്തുടരുന്ന പ്രധാനമന്ത്രി രാജ്യത്ത് രാമരാജ്യം സ്ഥാപിക്കാനാണ് പ്രവർത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
അയോധ്യയിൽ രാമക്ഷേത്രം പണിയുന്നത് കോടിക്കണക്കിന് ഭക്തർക്ക് വേണ്ടിയാണ്. ഇന്ത്യയിൽ രാമരാജ്യം സ്ഥാപിക്കാനാണ് പ്രധാനമന്ത്രി ശ്രമിക്കുന്നത്. “രാമരാജ്യം സ്ഥാപിക്കുന്നത് വരെ ഞങ്ങൾ വിശ്രമിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.