വലിയ അനീതിയാണ് ഫലസ്തീൻ ജനത നേരിടുന്നത്, കുട്ടികളും സ്ത്രീകളുമാണ് ദിനേന കൊല്ലപ്പെടുന്നതും ആട്ടിയോടിക്കപ്പെടുന്നതും; ബഹ്‌റൈന്‍ പാര്‍ലിമെന്റ് ഡെപ്യൂട്ടി സ്പീക്കര്‍ ശൈഖ് അഹമദ് അബ്ദുല്‍ വാഹിദ് ഖറാത്ത

0
933

പട്ടിക്കാട്: ഫലസ്തീനിലെ സിവിലിയന്‍മാര്‍ക്കെതിരെയാണ് ഇസ്‌റാഈല്‍ നരനായാട്ട് നടത്തുന്നത്. ഫലസ്തീന്‍ ജനതയുടെ കൂടെ ലോകം നിലകൊള്ളണമെന്നും വലിയ അനീതിയാണ് അവര്‍ നേരിടുന്നതെന്നും ബഹ്‌റൈന്‍ പാര്‍ലിമെന്റ് ഡെപ്യൂട്ടി സ്പീക്കര്‍ ശൈഖ് അഹമദ് അബ്ദുല്‍ വാഹിദ് ഖറാത്ത പറഞ്ഞു. പട്ടിക്കാട് ജാമിഅ നൂരിയ്യ അറബിക് കോളജ് 61ാം വര്‍ഷിക 59ാം സനദ് ദാന സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

കുട്ടികളും സ്ത്രീകളുമാണ് ദിനേന കൊല്ലപ്പെടുന്നതും ആട്ടിയോടിക്കപ്പെടുന്നതും. അന്താരാഷ്ട്രസമൂഹത്തിന്റെ മൗനത്തിലാണ് ഈ ക്രൂരതയെല്ലാം നടക്കുന്നത്. അറബ് രാജ്യങ്ങളുടെ നയം വ്യക്തമാണ്. ഫലസ്തീന്‍ ജനതയോടൊപ്പമാണ് ഞങ്ങള്‍. അടിയന്തിരമായ ഈ അക്രമം അവസാനിപ്പിക്കണമെന്നും ഉപരോധം അവസാനിപ്പിക്കണമെന്നും ഖറാത്ത പറഞ്ഞു.

ബഹ്‌റൈനും ഇന്ത്യയും തമ്മില്‍ ചരിത്രപരമായ ബന്ധമാണുള്ളത്. അത്തരം നല്ല ബന്ധത്തിന്റെ തുടര്‍ച്ചയാണ് ഇന്നവിടെ ജോലി ചെയ്യുന്ന ഇന്ത്യക്കാര്‍. പരസ്പര സഹകരണം ഇരു രാജ്യങ്ങള്‍ക്കും നിരവധി അവസരങ്ങള്‍ സമ്മാനിച്ചിട്ടുണ്ട്. രാഷ്ട്രീയ രംഗത്തും അകാദമിക രംഗത്തും വളരെ വിലപ്പെട്ട സംഭാവനകളാണ് ഈ പാരസ്പര്യം നമുക്ക് നല്‍കിയതെന്നും ഖറാത്ത അഭിപ്രായപ്പെട്ടു.