ഒന്നരപതിറ്റാണ്ടിനുശേഷം അമ്മയെത്തി, പൊന്നുമകന്റെ പേരിലുള്ള കലോത്സവ വേദിയിലേക്ക്

0
2291

കൊല്ലം: നീലാംബരിയിലൊരുക്കിയ യദുകൃഷ്ണന്‍ സ്മൃതി മണ്ഡപത്തിലേക്ക് നടന്നെത്തുമ്പോള്‍ അമ്മ രമാദേവി മകനെ കുറിച്ച് പറഞ്ഞുകൊണ്ടേയിരിക്കുകയായിരുന്നു. ഇന്ന് അവനുണ്ടായിരുന്നെങ്കില്‍ കൊല്ലത്തെ കലോത്സവം കാണാന്‍ തങ്ങള്‍ ഒന്നിച്ച് വന്നേനെയെന്ന് പറഞ്ഞ് അവര്‍ നെടുവീര്‍പ്പിട്ടു. ചിരിയോ കരച്ചിലോ എന്ന് മനസ്സിലാവാത്ത വിധത്തില്‍ കണ്ണും തലയും താഴ്ത്തി മകന്‍ യദുവിന്റെ ഓര്‍മകളിലേക്ക് ഊളിയിട്ടു.

ഇനി വാർത്തകൾ മിസ്സ്‌ ആകില്ല…. നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

കുറ്റിപ്പുറത്ത് കലോത്സവത്തിന് പോയ മകനെ നിളയുടെ ആഴങ്ങള്‍ കവര്‍ന്നെടുത്തതിനെ കുറിച്ച് പറയുമ്പോള്‍ ആ അമ്മ ഇപ്പോഴും വിറകൊള്ളുന്നുണ്ട്. യദുവിനോടുള്ള ആദരസൂചകമായാണ് നീലാംബരി സംസ്‌കാരിക വേദിക്ക് യദുകൃഷ്ണന്‍ സ്മൃതി മണ്ഡപമെന്ന് പേര് നല്‍കിയിരിക്കുന്നത്. മന്ത്രി ശിവന്‍കുട്ടിയുടെ പ്രത്യേകക്ഷണം ലഭിച്ചാണ് യദുവിന്റെ അമ്മ ഇത്തവണ കലോത്സവ വേദിയിലേക്കെത്തിയത്.

മൊബൈലിൽ മകന്റെ ഫോട്ടോ നോക്കുന്ന രമാദേവി | Photos: ഫോട്ടോ: അഭിലാഷ് ചിറക്കടവ് (മാതൃഭൂമി)

കൊല്ലം തേവള്ളി മോഡല്‍ ബോയ്‌സ് സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിയായിരുന്ന യദു ഹയര്‍ സെക്കണ്ടറി വിഭാഗം മൈം മത്സരത്തില്‍ പങ്കെടുക്കാനായാണ് കൂട്ടുകാർക്കൊപ്പം കുറ്റിപ്പുറത്ത് എത്തിയത്. വൈകുന്നേരം താമസിച്ചിരുന്ന കെട്ടിടത്തിന് സമീപത്ത് നിളാനദിയില്‍ കുളിക്കാനിറങ്ങിയപ്പോള്‍ കൂട്ടുകാരിലൊരാള്‍ മുങ്ങിത്താഴ്ന്നു. കൂട്ടുകാരനെ രക്ഷിക്കാനായാണ് യദുവും ആഴങ്ങളിലേക്ക് ചെന്നത്. കൂട്ടുകാരന്‍ രക്ഷപ്പെട്ടെങ്കിലും യദുവിനെ നിളകവര്‍ന്നു. കലോത്സവ സമ്മാനവും വാങ്ങി വരുന്ന മകനെ കാത്തിരുന്ന അമ്മ രമാദേവിയേയും അച്ഛന്‍ അയ്യപ്പന്‍ നായരും പിന്നീട് കണ്ടത് മകന്റെ ചേതനയറ്റ ശരീരമായിരുന്നു.

ഏകമകനായ യദുവിന്റെ വിയോഗം ഈ കുടുംബത്തെ തകര്‍ത്തു. പിന്നീട് പക്ഷാഘാതം വന്ന് കിടപ്പിലായ അയ്യപ്പന്‍ നായര്‍ മൂന്ന് വര്‍ഷം മുന്‍പ് മരണപ്പെട്ടതോടെ രമാദേവി തീര്‍ത്തും ഒറ്റപ്പെട്ടു. അടുത്തബന്ധുക്കള്‍ മാത്രമാണ് ഇപ്പോള്‍ സഹായത്തിനുള്ളത്. മകന്‍ മരണപ്പെട്ടെങ്കിലും മകന്റെ കൂട്ടുകാരും അധ്യാപകരും സ്ഥിരമായി കാണാനും വരികയും വിളിക്കുകയും ചെയ്യാറുണ്ടെന്ന് രമാദേവി പറഞ്ഞു.

യദുവിന്റെ മരണശേഷം എംഎ ബേബി, കെ.ടി ജലീല്‍, വി ശിവന്‍കുട്ടി തുടങ്ങി നിരവധി പേര്‍ രമാദേവിക്ക് സഹായവുമായെത്തിയിരുന്നു. ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പാണ് കൊല്ലത്തെ കലോത്സവം സംസ്‌കാരികവേദിക്ക് യദുവിന്റെ പേരിടുന്ന കാര്യം മന്ത്രി വി ശിവന്‍കുട്ടി രമാദേവിയെ വീട്ടിലെത്തിച്ച് അറിയിച്ചത്. തുടര്‍ന്ന് ചേര്‍ത്തലയില്‍ താമസിക്കുകയായിരുന്ന രമാദേവി കലോത്സവത്തില്‍ പങ്കെടുക്കാനായി തേവള്ളിയിലെ വീട്ടിലെത്തി. കലോത്സവം നടക്കുന്ന എല്ലാദിവസവും വേദിയിലേക്ക് എത്തണമെന്നാണ് ആഗ്രഹമെന്ന് രമാദേവി പറഞ്ഞു. കലോത്സവത്തിന്റെ ആദ്യദിനത്തില്‍ യദുകൃഷ്ണന്റെ പേരിലുള്ള സ്മൃതിമണ്ഡപത്തില്‍ വെച്ച് സാംസ്‌കാരിക പരിപാടികള്‍ അരങ്ങേറിയിരുന്നു.

ഇനി വാർത്തകൾ മിസ്സ്‌ ആകില്ല…. നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക