ഇടുക്കിയില്‍ വരുന്നു ‘യുഎഇയുടെ’ വന്‍ പദ്ധതി, കോടികള്‍ ഇറക്കും: സഞ്ചാരികള്‍ ഒഴുകിയെത്തും

0
2458

ഇടുക്കിയില്‍ യുഎഇ സഹായത്തോടെ ടൂറിസം ടൗൺഷിപ്പ് സ്ഥാപിക്കാനുള്ള നീക്കവുമായി സംസ്ഥാന സർക്കാർ. മൂന്നാറിലോ വാഗമണ്ണിലോ ടൗൺഷിപ്പ് സ്ഥാപിക്കാനാണ് നീക്കമെന്നാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നത്. യുഎഇ ഗവൺമെന്റിന്റെ നേരിട്ടുള്ള ഇടപെടൽ ഉണ്ടാകുമോ അതോ സ്വകാര്യ കമ്പനികളുടെ പങ്കാളിത്തത്തിന് യുഎഇ സർക്കാർ ഒരു ഫെസിലിറ്റേറ്റർ മാത്രമായിരിക്കുമോ എന്നത് ഇപ്പോൾ വ്യക്തമല്ലെന്നും റിപ്പോർട്ട് പറയുന്നു.

ഇനി വാർത്തകൾ മിസ്സ്‌ ആകില്ല…. നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

2023 നവംബർ 9 നാണ് സംസ്ഥാന സർക്കാർ ടൂറിസം ടൗൺഷിപ്പ് നിർദ്ദേശം മുന്നോട്ട് വെച്ചത്. തുടർന്ന് ടൂറിസം വകുപ്പ് ഡിസംബർ 13 ന് റവന്യൂ വകുപ്പിന് ഇത് സംബന്ധിച്ച അറിയിപ്പ് നല്‍കുകയും ചെയ്തു. പ്രിൻസിപ്പൽ സെക്രട്ടറി (റവന്യൂ) ലാൻഡ് റവന്യൂ കമ്മീഷണർക്ക് നൽകിയ അറിയിപ്പ് പ്രകാരം പദ്ധതിക്കായി വാഗമണിലോ മൂന്നാറിലോ അനുയോജ്യമായ സ്ഥലം കണ്ടെത്താൻ സർക്കാർ ലാൻഡ് റവന്യൂ കമ്മീഷണർക്ക് നിർദ്ദേശം നൽകിയിട്ടുമുണ്ട്.

ടൂറിസം, റവന്യൂ വകുപ്പുകളിലെ മുതിർന്ന ഉദ്യോഗസ്ഥർ പങ്കെടുത്ത ഉന്നതതല യോഗം ഡിസംബർ 18ന് ചീഫ് സെക്രട്ടറി വിളിച്ചുചേർത്തിരുന്നു. യുഎഇ സർക്കാരിന്റെ നേതൃത്വത്തിൽ സംസ്ഥാനത്തെ ഹിൽ സ്റ്റേഷനുകളിൽ ടൂറിസം ടൗൺഷിപ്പ് വികസിപ്പിക്കുന്നതിനെക്കുറിച്ച് ചർച്ച ചെയ്യാൻ ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ ഡിസംബർ 18 ന് അദ്ദേഹത്തിന്റെ കമ്മിറ്റി റൂമിൽ യോഗം ചേരുമെന്നായിരുന്നു പ്രിൻസിപ്പൽ സെക്രട്ടറി (റവന്യൂ) അയച്ച അറിയിപ്പില്‍ പറഞ്ഞിരുന്നത്.

യുഎഇ സർക്കാർ നിർദേശിക്കുന്ന ടൂറിസം ടൗൺഷിപ്പ് പദ്ധതിക്ക് അനുയോജ്യമായ സ്ഥലം വാഗമണിലോ മൂന്നാറിലോ ലഭ്യമാണോയെന്ന് പരിശോധിച്ച് എത്രയും വേഗം സർക്കാരിന് റിപ്പോർട്ട് നൽകണമെന്നും നിർദേശമുണ്ട്. വിഷയം ഇതുവരെ സർക്കാർ പരസ്യമായി വ്യക്തമാക്കാത്തതിനാല്‍ യുഎഇ സർക്കാരിന്റെ കൃത്യമായ പങ്ക് വ്യക്തമല്ല. യു എ ഇ അംബാസഡർ മുഖ്യമന്ത്രിയെ കണ്ടപ്പോഴാണ് ഇത്തരമൊരു നിർദേശം വന്നത്.

യുഎഇ ഗവൺമെന്റിന്റെ നേരിട്ടുള്ള ഇടപെടലിന്റെ കാര്യത്തിൽ, ഒരു പരമാധികാര സർക്കാരിന് ഇന്ത്യയിൽ സ്വത്ത് സമ്പാദിക്കാൻ നയതന്ത്ര മാർഗങ്ങളിലൂടെ മാത്രമേ കഴിയൂ എന്നതിനാൽ കേന്ദ്രത്തിന്റെ തീരുമാനവും നിർണായകമാകും. പദ്ധതി ഒരു സ്വകാര്യ സംരംഭമാണെങ്കിൽ, യു എ ഇ ആസ്ഥാനമായുള്ള സ്വകാര്യ കമ്പനിയുടെ കാക്കനാട്ടെ സംയോജിത ടൗൺഷിപ്പായി പിന്നീട് മാറിയ കൊച്ചി സ്‌മാർട്ട്‌സിറ്റി പദ്ധതിയുടെ മാതൃകയിലായിരിക്കും നടപ്പിലാക്കുക.

മൂന്നാറിലും വാഗമണ്ണിലും വിനോദസഞ്ചാരത്തിന്റെ പേരിൽ വിഭാവനം ചെയ്യുന്ന റിയൽ എസ്റ്റേറ്റ് വികസനം പശ്ചിമഘട്ട പരിസ്ഥിതി വിദഗ്ധ സമിതിയുടെയും (ഗാഡ്ഗിൽ കമ്മിറ്റി) കസ്തൂരിരംഗൻ റിപ്പോർട്ടിന്റെയും ശുപാർശകൾക്ക് വിരുദ്ധമാണ് എന്നതും ശ്രദ്ധേയമാണ്. കയ്യേറ്റങ്ങളിൽ ഉചിതമായ തീരുമാനങ്ങൾ എടുക്കുക, മൂന്നാർ പ്രദേശത്തിന്റെ പാരിസ്ഥിതിക തനിമ സംരക്ഷിക്കുക എന്നീ ലക്ഷ്യങ്ങളോടെ മൂന്നാർ ഹിൽ ഏരിയ അതോറിറ്റി രൂപീകരിക്കുന്നതിനുള്ള വിശദമായ മാർഗനിർദേശങ്ങൾ സർക്കാർ അടുത്തിടെ രൂപീകരിച്ചിരുന്നു.

ഇനി വാർത്തകൾ മിസ്സ്‌ ആകില്ല…. നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക