Saturday, 27 July - 2024

കാലാവധിക്കുള്ളിൽ സ്വദേശങ്ങളിലേക്ക് മടങ്ങിയില്ല; ഉംറ കമ്പനികളുടെ ലൈസൻസ് റദ്ദാക്കി

ജിദ്ദ: കാലാവധിക്കുള്ളിൽ സ്വദേശങ്ങളിലേക്ക് തീർഥാടകർ തിരിച്ചുപോകാത്ത നിയമ ലംഘനങ്ങൾ അടക്കമുള്ള കാരണങ്ങളാൽ ഉംറ സർവീസ് കമ്പനികളുടെ ലൈസൻസുകൾ ഹജ്, ഉംറ മന്ത്രാലയം റദ്ദാക്കി.

ഹജ്, ഉംറ മന്ത്രാലയം ആവർത്തിച്ച് മുന്നറിയിപ്പ് നൽകിയിട്ടും നിയമ ലംഘനങ്ങൾ ആവർത്തിച്ചതാണ് കമ്പനികൾക്കെതിരായ നടപടിക്ക് കാരണം. മക്കയിലും മദീനയിലും തീർഥാടകർക്ക് അനുയോജ്യമായ താമസസൗകര്യങ്ങൾ ഒരുക്കൽ അടക്കമുള്ള സേവനങ്ങളൊന്നും നൽകാതെ വിദേശ ഏജന്റുമാർക്ക് വിസ ഇഷ്യു ചെയ്യുന്നതിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചതും കമ്പനികൾക്കെതിരായ നടപടികൾക്ക് കാരണമാണ്.

ഇത്തരം തീർഥാടകർക്ക് വിദേശ ഏജന്റുമാർ ബന്ധപ്പെട്ട വകുപ്പുകളുടെ ലൈസൻസില്ലാത്ത കെട്ടിടങ്ങളിലാണ് താമസസൗകര്യം ഏർപ്പെടാക്കി നൽകിയിരുന്നത്. മക്കക്കും മദീനക്കുമിടയിലെ യാത്രക്ക് മികച്ച സൗകര്യങ്ങൾ ഒരുക്കാത്തതും റൗദ ശരീഫ് സിയാറത്തിന് ബുക്കിംഗ് ലഭ്യമാക്കാത്തതും മക്കയിലും മദീനയിലും തീർഥാടകരെ സ്വീകരിക്കാനും അവർക്ക് ആവശ്യമായ സേവനങ്ങൾ നൽകാനും പ്രതിനിധികളെ ചുമതലപ്പെടുത്താത്തതും കമ്പനികൾക്കെതിരായ നടപടികൾക്ക് കാരണമാണെന്ന് ബന്ധപ്പെട്ടവർ പറഞ്ഞു.

വിദേശ തീർഥാടകർക്ക് സേവനങ്ങൾ നൽകുന്നതിൽ വീഴ്ചകൾ വരുത്തിയതിന് ഏതാനും ഉംറ സർവീസ് കമ്പനികളുടെ ലൈസൻസുകൾ റദ്ദാക്കിയതായും ശിക്ഷാ നടപടികൾ സ്വീകരിക്കുന്നതിന് കമ്പനികൾക്കെതിരായ കേസുകൾ ബന്ധപ്പെട്ട വകുപ്പിന് കൈമാറിയതായും ഹജ്, ഉംറ മന്ത്രാലയം കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.

Most Popular

error: