റിയാദ്: പ്രവാസികളുടെയും ഉംറ തീർത്ഥാടകരുടെയും സൗകര്യം പരിഗണിച്ചു കോഴിക്കോട് നിന്നും പ്രവാചക നഗരിയായ മദീനയിലേക്ക് നേരിട്ട് വിമാന സർവീസ് ആരംഭിക്കണമെന്ന് സഊദി – മാറാക്കര പഞ്ചായത്ത് കെഎംസിസി യോഗം ആവശ്യപ്പെട്ടു. മദീനയിലും സമീപ പ്രദേശങ്ങളിലും ജോലി ചെയ്യുന്ന നിരവധി പ്രവാസികൾ ഉണ്ട്. നിയോം സിറ്റി അടക്കമുള്ള നിരവധി വികസന പദ്ധതികൾ പുരോഗമിക്കുന്നതിനാൽ ഭാവിയിൽ മലയാളി പ്രവാസികളുടെ എണ്ണം കൂടാൻ സാധ്യതയുണ്ട്. ഉംറ തീർത്ഥാടകരിൽ പലരും ആദ്യം പ്രവാചക നഗരിയിൽ പോകാൻ ആഗ്രഹിക്കുന്നവരും ഉണ്ടെന്ന് യോഗം ചൂണ്ടിക്കാട്ടി. ഇവരുടെ സൗകര്യം പരിഗണിച്ചു കോഴിക്കോട് നിന്നും മദീനയിലേക്ക് നേരിട്ടുള്ള വിമാന സർവീസ് ആരംഭിക്കണമെന്ന് യോഗം പ്രമേത്തിലൂടെ ആവശ്യപ്പെട്ടു. സഊദിയിലെ പ്രമുഖ നഗരങ്ങളായ ജിദ്ദ, റിയാദ്, ദമാം എന്നിവിടങ്ങളിലേക്ക് കോഴിക്കോട് നിന്നും മുമ്പ് സർവീസ് നടത്തിയിരുന്ന സഊദി എയർലൈൻസിനു സർവീസ് പുനരാരംഭിക്കാൻ അനുമതി ഉടനെ നൽകണമെന്നും യോഗം പ്രമേത്തിലൂടെ ആവശ്യപ്പെട്ടു.
പ്രവാസികൾക്ക് നിരവധി ആനുകൂല്യങ്ങൾ ലഭിക്കുന്ന സഊദി കെഎംസിസി നാഷണൽ കമ്മിറ്റിയുടെ കുടുംബ സുരക്ഷ പദ്ധതി വിജയിപ്പിക്കാൻ യോഗം തീരുമാനിച്ചു. ജനുവരിയിൽ ജനറൽ ബോഡി നടത്തി കമ്മിറ്റി പുന സംഘടിപ്പിക്കാനും തീരുമാനിച്ചു. കേരളം ഗുരുതരമായ സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോൾ മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും ലക്ഷങ്ങൾ ചിലവഴിച്ചു നടത്തുന്ന യാത്ര തികച്ചും അനാവശ്യവും ധൂർത്തുമാണെന്ന് യോഗം കുറ്റപ്പെടുത്തി.
ഓൺലൈൻ പ്ലാറ്റുഫോമിൽ നടന്ന യോഗം സയ്യിദ് ശഖീഖ് തങ്ങൾ കാടാമ്പുഴ ( തായിഫ് ) ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് മുഹമ്മദ് കല്ലിങ്ങൽ (റിയാദ്) അധ്യക്ഷത വഹിച്ചു. ജിദ്ദ – മലപ്പുറം ജില്ല കെഎംസിസി വൈസ് പ്രസിഡന്റ് നാസർ ഹാജി കല്ലൻ ചർച്ച ഉദ്ഘാടനം ചെയ്തു. ബഷീർ നെയ്യത്തൂർ (തബൂക്ക്), മുഹമ്മദ് ഷാഫി, ടി. എ സമദ് (ജിദ്ദ), എം. കെ നൗഷാദ് (മക്ക) തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്ത് സംസാരിച്ചു.
മുജീബ് റഹ്മാൻ നെയ്യത്തൂർ (തബൂക്ക്) പ്രമേയം അവതരിപ്പിച്ചു. പി. അലവിക്കുട്ടി മുസ്‌ലിയാർ (ജിദ്ദ) പ്രാർത്ഥന നടത്തി. ജനറൽ സെക്രട്ടറി പി. പി മുസ്തഫ (ഹഫർ ബാതിൻ) സ്വാഗതവും ട്രഷറർ നാസർ (മക്ക) നന്ദിയും പറഞ്ഞു.