ജിദ്ദ: സഊദിയിൽ വിമാന യാത്രക്കാരുടെ അവകാശങ്ങൾ സംരക്ഷിക്കുന്ന പുതിയ നിയമം പ്രാബല്യത്തിൽ വന്നു. യാത്രക്കാരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതോടൊപ്പം കൂടുതൽ ഉയർന്ന നഷ്ടപരിഹാരം ഉറപ്പുവരുത്തുകയും ചെയ്യുന്നതാണ് പുതിയ നിയമം. സർവീസിന് കാലതാമസം നേരിടൽ, സർവീസ് നേരത്തെയാക്കൽ, റദ്ദാക്കൽ, ഓവർ ബുക്കിംഗ് കാരണം സീറ്റ് നിഷേധിക്കൽ, സീറ്റ് ക്ലാസ് താഴ്ത്തൽ എന്നീ സാഹചര്യങ്ങളിൽ നഷ്ടപരിഹാരം ഉറപ്പുവരുത്തുന്ന 30 വകുപ്പുകളാണ് നിയമാവലിയിലുള്ളത്. സഊദി വിമാന കമ്പനികൾക്കും സഊദിയിലെ വിമാനത്താവളങ്ങളിലേക്കും തിരിച്ചും സർവീസ് നടത്തുന്ന വിദേശ വിമാന കമ്പനികൾക്കും പുതിയ നിയമാവലി ബാധകമാണ്.
ഇനി വാർത്തകൾ മിസ്സ് ആകില്ല…. നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
ചില സാഹചര്യങ്ങളിൽ ടിക്കറ്റ് നിരക്കിന്റെ 150 ശതമാനം മുതൽ 200 ശതമാനം വരെ യാത്രക്കാർക്ക് നഷ്ടപരിഹാരം ലഭിക്കും. ബാഗേജ് നഷ്ടപ്പെടുന്ന യാത്രക്കാർക്കും ബാഗേജുകൾ കേടാവുകയോ ബാഗേജ് ലഭിക്കാൻ കാലതാമസം നേരിടുകയോ ചെയ്യുന്ന സാഹചര്യങ്ങളിലും 6,568 റിയാലിൽ കവിയാത്ത നഷ്ടപരിഹാരം ലഭിക്കും. ലഗേജ് ലഭിക്കാൻ കാലതാമസം നേരിടുന്നതിന് ആദ്യ ദിവസത്തിന് 740 റിയാലും രണ്ടാം ദിവസം മുതൽ 300 റിയാലും തോതിൽ പരമാവധി 6,568 റിയാൽ വരെ എന്നിങ്ങനെയാണ് പുതിയ നിയമാവലിയിൽ നഷ്ടപരിഹാരം വ്യവസ്ഥ ചെയ്യുന്നത്. ആറു മണിക്കൂറിലേറെ വിമാനം വൈകിയാൽ 750 റിയാൽ തോതിൽ നഷ്ടപരിഹാരം ലഭിക്കും. ബാഗേജുകൾ നഷ്ടപ്പെടുന്നതിനും ലഗേജ് കേടാകുന്നതിനും 1,750 റിയാൽ മുതൽ 5,655 റിയാൽ വരെയും ലഗേജ് ലഭിക്കാൻ വൈകിയാൽ ആഭ്യന്തര സർവീസുകളിൽ ദിവസത്തിന് 100 റിയാലും അന്താരാഷ്ട്ര സർവീസുകളിൽ ദിവസത്തിന് 200 റിയാലും തോതിൽ പരമാവധി അഞ്ചു ദിവസം വരെയുമാണ് നേരത്തെ വ്യവസ്ഥ ചെയ്തിരുന്ന നഷ്ടപരിഹാരം.
വിമാനം ആറു മണിക്കൂറിലേറെ വൈകിയാൽ യാത്രക്കാർക്ക് ഭക്ഷണ, പാനീയങ്ങളും ഹോട്ടൽ താമസവും ഹോട്ടലിലേക്കും തിരിച്ചുമുള്ള യാത്രാ സൗകര്യവും വിമാന കമ്പനികൾ നൽകിയിരിക്കണമെന്ന നേരത്തെ ഉണ്ടായിരുന്ന നിയമത്തിനു പുറമെയാണ് പുതിയ നിയമാവലിയിൽ 750 റിയാൽ നഷ്ടപരിഹാരം കൂടി വ്യവസ്ഥ ചെയ്തിരിക്കുന്നത്. സർവീസ് റദ്ദാക്കുന്ന പക്ഷം യാത്രക്കാരെ മുൻകൂട്ടി വിവരമറിയിക്കുന്ന കാലയളവിനുസരിച്ച് യാത്രക്കാർക്ക് ടിക്കറ്റ് നിരക്കിന്റെ 150 ശതമാനം വരെ നഷ്ടപരിഹാരമായി ലഭിക്കും. പഴയ നിയമാവലിയിൽ ഇത്തരം സാഹചര്യങ്ങളിൽ ടിക്കറ്റ് നിരക്കിന് തുല്യമായ തുകയായിരുന്നു നഷ്ടപരിഹാരം വ്യവസ്ഥ ചെയ്തിരുന്നത്.
ബുക്കിംഗ് നടത്തുമ്പോൾ പ്രഖ്യാപിക്കാത്ത സ്റ്റോപ്പ്-ഓവർ പിന്നീട് ഉൾപ്പെടുത്തുന്ന സാഹചര്യത്തിലും യാത്രക്കാർക്ക് പുതിയ നിയമാവലി നഷ്ടപരിഹാരം ഉറപ്പുവരുത്തുന്നു. ഓവർ ബുക്കിംഗ് അടക്കമുള്ള കാരണങ്ങളാൽ സീറ്റ് നിഷേധിക്കുകയോ സീറ്റ് ക്ലാസ് താഴ്ത്തുകയോ ചെയ്‌താൽ ടിക്കറ്റ് നിരക്കിന് പുറമെ 200 ശതമാനം നഷ്ടപരിഹാരവും ഇനി മുതൽ ലഭിക്കും. നേരത്തെയിത് 100 ശതമാനം നഷ്ടപരിഹാരമായിരുന്നു ഉണ്ടായിരുന്നത്.
ബുക്കിംഗ് നടത്തുമ്പോൾ പ്രഖ്യാപിക്കാത്ത സ്റ്റോപ്പ്-ഓവർ പിന്നീട് ഉൾപ്പെടുത്തുന്ന സാഹചര്യത്തിൽ പുതുതായി ഉൾപ്പെടുത്തുന്ന ഓരോ സ്റ്റോപ്പ്-ഓവറിനും 500 റിയാൽ വരെ തോതിൽ നഷ്ടപരിഹാരം ലഭിക്കും. വികലാംഗർക്ക് സീറ്റ് നിഷേധിക്കുന്ന പക്ഷം ടിക്കറ്റ് നിരക്കിന്റെ 200 ശതമാനത്തിന് തുല്യമായ തുക നഷ്ടപരിഹാരം നൽകണമെന്നും വീൽചെയർ ലഭ്യമാക്കാത്തതിന് 500 റിയാൽ നഷ്ടപരിഹാരം നൽകണമെന്നും പുതിയ നിയമാവലി അനുശാസിക്കുന്നു. നേരത്തെയിത് ടിക്കറ്റ് നിരക്കിന്റെ 200 ശതമാനം വരെ മാത്രമായിരുന്നു നഷ്ടപരിഹാരം.
വിമാനം പുറപ്പെടുമ്പോഴോ വരുമ്പോഴോ റൺവേയിൽ വിമാനം വൈകുന്നതിന് പഴയ നിയമാവലിയിൽ പ്രത്യേക നഷ്ടപരിഹാരം വ്യവസ്ഥ ചെയ്യുന്നില്ല. എന്നാൽ, പുതിയ നിയമാവലി പ്രകാരം റൺവേയിൽ മൂന്നു മണിക്കൂറിലേറെ വിമാനം വൈകുന്ന പക്ഷം വിമാനത്തിൽ നിന്ന് ഇറങ്ങാൻ യാത്രക്കാർക്ക് അവകാശമുണ്ട്. കൂടാതെ, സർവീസ് റദ്ദാക്കൽ വകുപ്പുകൾ പ്രകാരം നഷ്ടപരിഹാരം ലഭിക്കാനും യാത്രക്കാർക്ക് അവകാശമുണ്ട്.
ഇനി വാർത്തകൾ മിസ്സ് ആകില്ല…. നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക