മാളിന്‍റെ സ്റ്റെയര്‍കെയ്സിന് അടിയില്‍ ആറ് മാസത്തോളം രഹസ്യജീവിതം !

0
4190

മാൾ സ്റ്റെയർകെയ്‌സിന് കീഴിൽ രഹസ്യമായി താമസിച്ചു വന്ന ആളെ പിടികൂടി. ചൈനയിലെ ഒരു മാളിലാണ് സംഭവം. മാളിലെ സ്റ്റെയർകേസിന് കീഴിൽ ആറ് മാസത്തോളമായി രഹസ്യമായി താമസിച്ചു വന്നിരുന്ന ആളെയാണ് സെക്യൂരിറ്റി ഗാർഡ്സ് പിടികൂടിയത്.

സ്റ്റെയർകെയ്സിന്‍റെ അടിയിൽ നിന്നും ഇയാൾ രഹസ്യമായി പുറത്തുവന്ന് തന്‍റെ ഇലക്ട്രോണിക് ഉപകരണങ്ങൾ ചാർജ് ചെയ്യുന്നതിന്‍റെ വീഡിയോ ഇപ്പോൾ ചൈനീസ് സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയാണ്. ഇയാൾ പിടിയിലായെങ്കിലും ഇയാളുടെ വ്യക്തി വിവരങ്ങൾ ഒന്നും പോലിസ് ഇതുവരെയും പുറത്തുവിട്ടിട്ടില്ല.

സ്റ്റെയർകേസിന് കീഴിൽ ആറുമാസത്തോളമായി താമസിച്ചു വന്നിരുന്ന ഇയാൾ അവിടെ തനിക്ക് സുഖമായി താമസിക്കുന്നതിനുള്ള ചെറിയ സൗകര്യങ്ങളൊക്കെയും ഒരുക്കിയിരുന്നതായാണ് ചൈനീസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഒരു മേശയും കമ്പ്യൂട്ടറും ഒരു കസേരയും ഇയാൾ തന്‍റെ ഒളിത്താവളത്തിൽ ഇതിനകം സജ്ജീകരിച്ചിരുന്നു.

കിടക്കുന്നതിനായി ഒരു ടെന്‍റും ഇയാള്‍ അവിടെ തയ്യാറാക്കിയിരുന്നു. ആറ് മാസത്തിനിടയില്‍ ഒരുതവണ ഒരു സെക്യൂരിറ്റി ജീവനക്കാരന്‍റെ കണ്ണിൽ ഇയാൾ പെട്ടെങ്കിലും തനിക്ക് സമാധാനമായി ഇരുന്ന് പഠിക്കാൻ ഒരു സ്ഥലം വേണമെന്ന് സെക്യൂരിറ്റിക്കാരനോട് അപേക്ഷിച്ച് ഇയാള്‍ രക്ഷപ്പെടുകയായിരുന്നുവെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. 

പക്ഷേ, ഒക്ടോബർ 30 -ന് മറ്റൊരു സെക്യൂരിറ്റി ജീവനക്കാരന്‍റെ കണ്ണിൽ പെട്ടതോടെ ഇയാൾ പിടിയിലാവുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് താൻ ആറ് മാസക്കാലമായി മാളിനുള്ളിലെ സ്റ്റെയര്‍കെയ്സിനടിയിലാണ് താമസിക്കുന്നത് എന്ന് ഇയാൾ വെളിപ്പെടുത്തിയത്. ഇതാദ്യമായല്ല ഇത്തരത്തിൽ ഒരു സംഭവം റിപ്പോർട്ട് ചെയ്യപ്പെടുന്നത്. 2007 -ൽ അമേരിക്കയിലെ  റോഡ് ഐലൻഡ് ഷോപ്പിംഗ് മാളിനുള്ളിൽ രഹസ്യമായി കഴിഞ്ഞു വന്നിരുന്ന ആർട്ടിസ്റ്റ് മൈക്കൽ ടൗൺസെൻഡിന്‍റെ അറസ്റ്റ് വാർത്തകളിൽ ഏറെ പ്രധാന്യത്തോടെ ഇടം നേടിയിരുന്നു.