റിയാദ്: ഗസ്സയില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കണമെന്നും അന്താരാഷ്ട്ര സമൂഹം ഇക്കാര്യത്തില്‍ ഇടപെടണമെന്നും സഊദി മന്ത്രിസഭ ആവശ്യപ്പെട്ടു. ഭരണാധികാരി സല്‍മാന്‍ രാജാവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് ഫലസ്തീന്‍ ജനതയ്ക്കുള്ള രാജ്യത്തിന്റെ പിന്തുണ സഊദി ആവര്‍ത്തിച്ചത്.
വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
ചരിത്രപരമായ ബന്ധമാണ് ഫലസ്തീനുമായി സഊദിക്കുള്ളത്. സ്വതന്ത്ര ഫലസ്തീന്‍ യാഥാര്‍ഥ്യമാകുക എന്ന നിലപാടില്‍ സഊദി ഉറച്ചു നില്ക്കുന്നു. നിലവിലുള്ള സംഘര്‍ഷത്തിന് നീതിയുക്തവും സമഗ്രവുമായ പരിഹാരം കാണേണ്ടതുണ്ട്. ഗസ്സയില്‍ ഉടന്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കണം. ദുരിതമനുഭവിക്കുന്നവര്‍ക്ക് മാനുഷിക സഹായം എത്തിക്കണം. അന്താരാഷ്ട്ര സമൂഹം ഇക്കാര്യത്തില്‍ ഉണരണമെന്നും സല്‍മാന്‍ രാജാവ് ആവശ്യപ്പെട്ടു.
സുപ്രധാന കാര്യങ്ങള്‍ ചര്ച്ച ചെയ്യുന്നതിനായി ലോക നേതാക്കളുടെ സംഗമങ്ങള്‍ക്ക് സഊദി വേദിയൊരുക്കുന്നത് തുടരുമെന്നും മന്ത്രിസഭ വ്യക്തമാക്കി. ഇതിന്റെ ഭാഗമായാണ് ഞായറാഴ്ച പലസ്തീന്‍ ഇസ്റാഈൽ സംഘര്‍ഷം ചര്‍ച്ച ചെയ്യാന്‍ ഇസ്‌ലാമിക രാജ്യങ്ങളുടെ കൂട്ടായ്മയായ ഒ.ഐ.സി അടിയന്തിര ഉച്ചകോടി ചേരുന്നത്.
ഫലസ്തീൻ ജനതക്കെതിരായ ഇസ്റാഈലിന്റെ ക്രൂരമായ ആക്രമണങ്ങൾ വിശകലനം ചെയ്യാനും നിലപാടുകളും സമ്മർദങ്ങളും ഏകോപ്പിക്കാനും അടുത്ത ശനി, ഞായർ ദിവസങ്ങളിൽ റിയാദിൽ അസാധാരണ അറബ്, ഇസ്‌ലാമിക് ഉച്ചകോടികൾ നടക്കും. അറബ് ഉച്ചകോടി ശനിയാഴ്ചയും ഒ.ഐ.സി ഉച്ചകോടി ഞായറാഴ്ചയുമാണ് നടക്കുക. ഇത് കണക്കിലെടുത്ത് അടുത്ത ശനിയാഴ്ച റിയാദിൽ നടക്കേണ്ടിയിരുന്ന അറബ്, ആഫ്രിക്ക ഉച്ചകോടി നീട്ടിവെച്ചു. അറബ്, ആഫ്രിക്ക ഉച്ചകോടിയുടെ പുതിയ തീയതി പിന്നീട് നിശ്ചയിക്കും. അറബ് ലീഗുമായും ആഫ്രിക്കൻ യൂനിയൻ കമ്മീഷനുമായും ഏകോപനം നടത്തിയാണ് അറബ്, ആഫ്രിക്ക ഉച്ചകോടി നീട്ടിവെച്ചതെന്ന് സഊദി വിദേശ മന്ത്രാലയം പറഞ്ഞു.
ഗസ്സയില്‍ ഇസ്രായേലിന്റെ അധിനിവേശം അവസാനിപ്പിക്കണമെന്നും സാധാരണക്കാരെ സംരക്ഷിക്കണമെന്നും നിരന്തരം ആവശ്യപ്പെട്ടു കൊണ്ടിരിക്കുകയാണ് ഭൂരിഭാഗം അറബ് രാജ്യങ്ങളും. ഇത് മുഖവിലക്കേടുക്കാതെ യുദ്ധം തുടരുന്ന സാഹചര്യത്തിലാണ് ഒ.ഐ.സിയുടെ യോഗം.
വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക




