ലോകകപ്പിന് ആതിഥേയത്വം വഹിക്കാനുള്ള ലേലത്തിൽനിന്ന് ഓസ്‌ട്രേലിയ പിൻമാറി. ഇതോടെ 2034 ലോകകപ്പ് ഫുട്‌ബോൾ സഊദി അറേബ്യയിലേക്കെത്തുമെന്ന് ഏറെക്കുറെ ഉറപ്പായി. ആതിഥേയത്വം വഹിക്കാനുള്ള ബിഡ് സമർപ്പിക്കാനുള്ള അവസാന ദിവസം ഇന്നാണ്. മണിക്കൂറുകൾക്ക് മുമ്പാണ് ബിഡിൽനിന്ന് പിൻവാങ്ങുന്നതായി ഓസ്‌ട്രേലിയ അറിയിച്ചത്.
വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
‘ഫിഫ ലോകകപ്പിന് ആതിഥേയത്വം വഹിക്കാനുള്ള അവസരത്തെ പറ്റി ഞങ്ങൾ കാര്യമായി പഠനം നടത്തി. എല്ലാ ഘടകങ്ങളും പരിഗണിച്ച് – 2034 ലെ മത്സരത്തിന് ആതിഥേയത്വം വഹിക്കേണ്ടതില്ലെന്ന നിഗമനത്തിൽ ഞങ്ങൾ എത്തിയിരിക്കുന്നു,- ഓസ്‌ട്രേലിയൻ ഫുട്‌ബോൾ അസോസിയേഷൻ പ്രസ്താവനയിൽ പറയുന്നു.
നേരത്തെ, ഏഷ്യന്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷന്റെ യോഗം തുടങ്ങുന്നതിന് തൊട്ടുമുമ്പ് ഇന്തോനേഷ്യന്‍ ഫുട്‌ബോള്‍ ഫെഡറേഷന്റെ അധ്യക്ഷന്‍ എറിക് താഹിര്‍ നിലപാട് വ്യക്തമാക്കി തങ്ങൾ പിന്മാരുകയാണെന്ന് വ്യക്തമാക്കിയിരുന്നു. ഓസ്‌ട്രേലിയ, ഇന്തോനേഷ്യ, സഊദി അറേബ്യ തുടങ്ങി 47 രാജ്യങ്ങള്‍ ഉള്‍പ്പെടുന്നതാണ് ഏഷ്യന്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷന്‍. സഊദിക്ക് പിന്തുണ പ്രഖ്യാപിച്ച് ഇന്തോനേഷ്യ രംഗത്തുവന്നതോടെ നില പരുങ്ങലിലായ ഓസ്‌ട്രേലിയയും പിന്മാറിയതോടെ സഊദിക്ക് നറുക്ക് വീഴും.
ഓസ്‌ട്രേലിയ, ഇന്തോനേഷ്യ, സിംഗപ്പൂര്‍, മലേഷ്യ എന്നീ രാജ്യങ്ങള്‍ സംയുക്തമായി വേദിയാകാന്‍ പദ്ധതിയിടുന്നു എന്ന് വാര്‍ത്തകളുണ്ടായിരുന്നു. മുന്നില്‍ നില്‍ക്കുന്നത് ഓസ്‌ട്രേലിയയും ഇന്തോനേഷ്യയുമാണ് എന്നായിരുന്നു വാര്‍ത്ത. ഇന്തോനേഷ്യയും ഓസ്‌ട്രേലിയയും പിന്മാറി സഊദിക്ക് പിന്തുണ പ്രഖ്യാപിച്ചതോടെ 2034ല്‍ ഫിഫ ഫുട്‌ബോള്‍ ലോകകപ്പിന് സഊദി വേദിയാകാനുള്ള സാധ്യതയേറി.
2034ലെ ഫിഫ ഫുട്‌ബോള്‍ ലോകകപ്പ് മല്‍സരങ്ങള്‍ക്ക് വേദിയാകാനുള്ള അവസരം ഏഷ്യ-ഓഷ്യാന മേഖലയിലെ രാജ്യങ്ങള്‍ക്കാണ്. ഏഷ്യന്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷന്‍ അംഗങ്ങള്‍ ഇക്കാര്യത്തില്‍ ഏകകണ്ഠമായ അഭിപ്രായവുമായി എത്തണമെന്ന് ഫിഫ അധ്യക്ഷന്‍ ഗിയാനി ഇന്‍ഫാന്റിനോ നിര്‍ദേശിച്ചിരുന്നു. തൊട്ടുപിന്നാലെയാണ് ഇന്തോനേഷ്യയുടെ പിന്മാറ്റം.
2030ലെ ഫുട്‌ബോള്‍ ലോകകപ്പിന് മൂന്ന് ഭൂഖണ്ഡങ്ങളിലെ ആറ് രാജ്യങ്ങളാണ് വേദിയാകുക. സ്‌പെയിന്‍, പോര്‍ച്ചുഗല്‍, മൊറോക്കോ, അര്‍ജന്റീന, പരാഗ്വെ, ഉറുഗ്വെ എന്നീ രാജ്യങ്ങളിലാകും മല്‍സരങ്ങള്‍. 2026ലെ ലോകകപ്പ് മല്‍സരം അമേരിക്ക, കാനഡ, മെക്‌സിക്കോ എന്നീ രാജ്യങ്ങളിലാണ്. 2022ല്‍ ഖത്തര്‍ ഒറ്റയ്ക്ക് സംഘടിപ്പിച്ച മല്‍സരങ്ങളാണ് വരും വര്‍ഷങ്ങളില്‍ ഒന്നില്‍ കൂടുതല്‍ രാജ്യങ്ങള്‍ ചേര്‍ന്ന് സംഘടിപ്പിക്കുന്നത്.
2034 ലെ മല്‍സരങ്ങള്‍ക്ക് വേദിയാകാന്‍ താല്‍പ്പര്യമുള്ള രാജ്യങ്ങള്‍ അറിയിക്കണമെന്ന് ഈ മാസം നാലിനാണ് ഫിഫ നിര്‍ദേശിച്ചത്. മണിക്കൂറുകള്‍ക്കകം സഊദി താല്‍പ്പര്യം അറിയിച്ചു. എഎഫ്‌സി പ്രസിഡന്റും ബഹ്‌റൈന്‍ രാജകുടുംബാംഗവുമായ ശൈഖ് സല്‍മാന്‍ ബിന്‍ ഇബ്രാഹിം പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു. അതിനിടെയാണ് ഓസ്‌ട്രേലിയയും ഇന്തോനേഷ്യയും സംയുക്തമായി വേദിയായേക്കുമെന്ന വാര്‍ത്തകള്‍ വന്നത്.
അതേസമയം, 2046ല്‍ അവസരം ലഭിച്ചാല്‍ ഇന്തോനേഷ്യ വേദിയാകാന്‍ ശ്രമിക്കുമെന്നാണ് വിവരം. ഇനി ഓസ്‌ട്രേലിയക്കൊപ്പം മറ്റു രാജ്യങ്ങള്‍ സംയുക്ത വേദിയാകാന്‍ താല്‍പ്പര്യം അറിയിച്ചില്ലെങ്കില്‍ സഊദി തന്നെയാകും 2034ല്‍ ഫിഫ ഫുട്‌ബോള്‍ മല്‍സരങ്ങള്‍ക്ക് ആതിഥേയത്വം വഹിക്കുക. ഖത്തറിന് ശേഷം വീണ്ടും ഗള്‍ഫ് രാജ്യത്തേക്ക് ഫുട്‌ബോള്‍ മാമാങ്കമെത്തുമെന്ന പ്രത്യേകതയും ഈ മല്‍സരങ്ങള്‍ക്കുണ്ടാകും.
സഊദി അറേബ്യൻ ഫുട്‌ബോൾ ഫെഡറേഷന്, ഫിഫയുടെ 211 അംഗ അസോസിയേഷനുകളിൽ 100-ലധികം അംഗങ്ങളുടെ പിന്തുണ ഇപ്പോഴുണ്ട്. ഇനി ആരെങ്കിലും ലേലത്തിന് വന്നാൽ അടുത്ത വർഷം ആതിഥേയനെ നിർണ്ണയിക്കാൻ വോട്ട് ചെയ്യും. നിലവിലെ സാഹചര്യത്തിൽ പുതിയ ഒരു രാജ്യം വരാനുള്ള സാധ്യത കുറവാണ്.
2026 ലെ വനിതാ ഏഷ്യൻ കപ്പിനും 2029 ലെ ക്ലബ് ലോകകപ്പിനും ആതിഥേയത്വം വഹിക്കാനുള്ള താൽപ്പര്യം എഫ്എ ആവർത്തിച്ചു.
വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക