കോഴിക്കോട്: ഇസ്റാഈലിനെ വെള്ളപൂശുന്ന കേന്ദ്ര സർക്കാർ നിലപാട് പ്രതിഷേധാർഹമാണെന്നും ഇസ്റാഈലിനെ പിതുണക്കുന്നവർ ഭീകരതയെ കൂടെ കൂട്ടുന്നവരാണെന്നും സാദിഖലി തങ്ങൾ. ലോകത്തിലെ ഏറ്റവും വലിയ ഭീകരരാഷ്ട്രമാണ് ഇസ്രായേലെന്നും, ഇസ്രായേലിനെ നല്ല നടപ്പ് ശീലിപ്പിക്കാൻ ലോകരാജ്യങ്ങൾ തയാറാകണമെന്നും സാദിഖലി തങ്ങൾ ചൂണ്ടിക്കാട്ടി. ഫലസ്തീന്‍ ജനതക്ക് ഐക്യദാർഢ്യമായി മുസ്‍ലിം ലീഗ് സംഘടിപ്പിക്കുന്ന മനുഷ്യാവകാശ മഹാ റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആയിരക്കണക്കിന് ആളുകളാണ് ഫലസ്തീൻ ജനതക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കാൻ കോഴിക്കോട് കടപ്പുറത്തേക്ക് ഒഴുകിയെത്തിയത്. പാണക്കാട് കുടുംബത്തിന്റെ ആധികാരികത വിടാൻ മുസ്‌ലിം കേരളം തയ്യാറല്ല എന്നതിന്റെ തെളിവാണ് ഫലസ്തീൻ ഐക്യദാർഢ്യ റാലിയെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാം പറഞ്ഞു.
സ്വാഗതപ്രസംഗത്തിനിടെ സലാം എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് ഹമീദലി ശിഹാബ് തങ്ങളുടെ പേര് പറഞ്ഞപ്പോൾ സദസിൽനിന്ന് വലിയ കയ്യടി ഉയർന്നു. എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് ആരാണെന്ന് ആർക്കുമറിയില്ലെന്ന് പി.എം.എ സലാം ഒരു അഭിമുഖത്തിൽ പറഞ്ഞത് വിവാദമായിരുന്നു.




