സലാമിന്റെ നലപാടുകളും പ്രസ്താവനകളും ലീഗിന് കൂടുതൽ ക്ഷീണം ചെയ്യുമെന്നാണ് വിലയിരുത്തൽ
കോഴിക്കോട്: മുസ്‌ലിം ലീഗ് സംസ്ഥാന ജനറൽസെക്രട്ടറി പി.എം.എ സലാമിന് മുന്നറിയിപ്പുമായി സമസ്തയുടെ വിദ്യാർത്ഥി വിഭാഗം. സമസ്തയും ലീഗുമായി ബന്ധപ്പെട്ട വിവാദത്തിൽ ഒരു ഇംഗ്ലീഷ് പത്രത്തിന് നൽകിയ അഭിമുഖത്തിൽ പി.എം.എ സലാം നടത്തിയ പരാമർശം ചൂണ്ടാക്കിട്ടിയാണ് വിമർശം.
‘എസ്.കെ.എസ്.എസ്.എഫ് പ്രസിഡന്റ് ആരാണെന്ന് പോലും ഇപ്പോൾ ആർക്കുമറിയാത്ത സാഹചര്യമാണെന്നും കുഴപ്പണ്ടാവുമ്പോഴും ഒപ്പിടുമ്പോഴും മാത്രമാണ് പേരറിയുന്നതെന്നുമായിരുന്നു’ പി.എം.എ സലാമിന്റെ പരിഹാസം.
ഇതിന് മറുപടിയെന്നോണമാണ് പാണക്കാട് ഹമീദലി ശിഹാബ് തങ്ങളാണിപ്പോഴത്തെ പ്രസിഡന്റ് എന്ന് ഓർമിപ്പിച്ച് എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന ജനറൽ സെക്രട്ടറി റഷീദ് ഫൈസി വെള്ളായിക്കോട് ഫെയ്‌സ് ബുക്കിൽ കുറിപ്പിട്ടത്.
എസ്.കെ.എസ്.എസ്.എഫിന്റെ പ്രസിഡന്റ് ആരാണെന്ന് സലാം സാഹിബിനറിയില്ലെങ്കിൽ അത് അദ്ദേഹത്തിന്റെ മനോനില കൂടിയാണ് വെളിവാക്കുന്നത്. അല്പം കൂടുന്നുണ്ട്. പാകത്തിന് മതി. പാർടി സെക്രട്ടറി ആയാൽ മതി, വഹാബി വക്താവാകേണ്ടെന്നും റഷീദ് ഫൈസി ഓർമിപ്പിച്ചു. പാണക്കാട് സയ്യിദ് ഹമീദലി തങ്ങളെ കൊച്ചാക്കുന്ന പ്രസ്താവനയാണ് പി.എം.എ സലാമിന്റേതെന്ന് എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന സെക്രട്ടറി ഒ.പി അഷ്‌റഫും പ്രതികരിച്ചു. വഹാബിസം തലയിൽ കയറിയ സലാം പലതും വിളിച്ചുപറയുന്നു. കോമാളി വേഷം കെട്ടിയവർക്ക് ലൈസൻസ് നല്കി കളി കാണുന്നവർ മൗനം വെടിയണമെന്നും ജനകീയ വിചാരണയിൽ പരാജയം ഏറ്റു വാങ്ങേണ്ടിവരുമെന്നും ഒ.പി അഷ്‌റഫ് ഓർമിപ്പിച്ചു.
എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന ജനറൽസെക്രട്ടറി റഷീദ് ഫൈസിയുടെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ:
എസ് കെ എസ് എസ് എഫിന് ആദരണീയരായ സാദിഖലി ശിഹാബ് തങ്ങൾ പതിനാല് വർഷം പ്രസിഡന്റ് സ്ഥാനം വഹിച്ചു. ശേഷം അബ്ബാസലി ശിഹാബ് തങ്ങൾ ഈ പ്രസ്ഥാനത്തെ നയിച്ചു. ഇപ്പോൾ ഹമീദലി ശിഹാബ് തങ്ങൾ നയിക്കുന്നു. മൂന്നു പേരും ഇപ്പോഴും ഞങ്ങൾക്ക് നേതാക്കൾ തന്നെയാണ്.
എസ് കെ എസ് എസ് എഫിന്റെ പ്രസിഡന്റ് ആരാണെന്ന് സലാം സാഹിബിനറിയില്ലെങ്കിൽ അത് അദ്ദേഹത്തിന്റെ മനോനില കൂടിയാണ് വെളിവാക്കുന്നത്. അല്പം കൂടുന്നുണ്ട്. പാകത്തിന് മതി. പാർടി സെക്രട്ടറി ആയാൽ മതി, വഹാബി വക്താവാകേണ്ട.
അതേസമയം, സലാമിന്റെ നലപാടുകളും പ്രസ്താവനകളും ലീഗിന് കൂടുതൽ ക്ഷീണം ചെയ്യുമെന്നാണ് വിലയിരുത്തൽ. കഴിഞ്ഞ ദിവസം സമസ്ത പ്രസിഡന്റ് ജിഫ്രി തങ്ങളും ലീഗ് പ്രസിഡന്റ് സാദിഖ്അലി തങ്ങളും ഖത്തറിൽ പങ്കെടുത്ത പൊതുയോഗത്തിൽ സാദിഖ്അലി തങ്ങളെ വേദിയിലിരുത്തി ജിഫ്രി തങ്ങൾ നടത്തിയ സംസാരം ഏറെ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. ലീഗും സമസ്തയും പാണക്കാട് തങ്ങന്മാരും ഉൾപ്പെടെയുള്ള ബന്ധം അടിവരയിടുന്ന പ്രസംഗം കേട്ട ലീഗ്, സമസ്ത അണികൾക്ക് ആശ്വാസമായിരുന്നു. എന്നാൽ, അതിനെയെല്ലാം തകിടം മറിക്കുന്നതാണ് പി എം എ സലാമിന്റെ പുതിയ നിലപാടും സംസാരവും.




