ചുറ്റും മിസൈൽ സൈറനും സ്ഫോടന ശബ്ദങ്ങളും, കണ്മുന്നിൽ മിസൈൽ പായുന്നു, ജീവിതം തന്നെ കഴിഞ്ഞുവെന്ന തോന്നൽ, ഒടുവിൽ ആശ്വാസ തീരത്തേക്ക്; ഇസ്റാഈലിൽ കുടുങ്ങിയ മലയാളി സംഘം മുൾമുനയിലൂടെ നാട്ടിലെത്തി

0
2457

കൊച്ചി: ഏറെ ആശങ്കകൾക്കൊടുവിൽ ഇസ്റാഈലിൽ കുടുങ്ങിയ മലയാളി തീർത്ഥടക സംഘം നാട്ടിലെത്തി. ഏറെ ഉദ്ധ്യേകം നിറഞ്ഞ സാഹചര്യങ്ങൾക്കൊടുവിലാണ് ഇന്ന് രാവിലെ 45 അംഗ സംഘം നാട്ടിൽ തിരിച്ചെത്തിയത്. ആശങ്കയുടെ ദിനങ്ങളെ അതിജീവിച്ചായിരുന്നു നാട്ടിലേക്കുള്ള ഇവരുടെ വരവ്. നാട്ടിലെത്തിയതിൽ സന്തോഷം ഉണ്ടെങ്കിലും ഇസ്റാഈലിലെയും പലസ്തീനിലെയും സാധാരണക്കാരെ ഓർത്ത് ദുഃഖമുണ്ടെന്ന് സംഘത്തിൽ ഉണ്ടായിരുന്ന സി.എം.മൗലവി പറഞ്ഞു.

ഇനി വാർത്തകൾ മിസ്സ്‌ ആകില്ല…. നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

ഇസ്റാഈലിലെ സന്ദർശനം പൂർത്തിയാക്കി നാട്ടിലേക്ക് മടങ്ങാനൊരുങ്ങവെയാണ് ആക്രമണം തുടങ്ങിയത്. ഈ മാസം മൂന്നാം തീയതി പാലസ്തീൻ, ജോർദാൻ, ഇസ്റാഈൽ എന്നിവിടങ്ങളിലെ സന്ദർശനം പൂർത്തിയാക്കി ഈജിപ്തിലേക്കുള്ള യാത്രയ്ക്കിടെയാണ് യുദ്ധം ആരംഭിച്ചത്. അതിനിടെ, പെട്ടെന്നുണ്ടായ ഹമാസ് ആക്രമണം കാരണം റോഡുകൾ അടച്ചു. ഇതോടെ അതിർത്തി കടക്കാനായില്ല. മറ്റുവഴികൾ തേടിയെങ്കിലും അവിടെയും തടസങ്ങളുണ്ടായിരുന്നു. പിന്നീട് ഹോട്ടലിലേക്കുതന്നെ മാറേണ്ടിവന്നുവെന്ന് അവർ പറയുന്നു.സംഘർഷത്തിന്റെ ഭീകരത നേരിട്ടുകണ്ടുവെന്നും തിരിച്ചെത്തിയവർ പറഞ്ഞു.

ഹമാസ് തൊടുത്തുവിട്ട മിസൈലുകൾ വരുന്നതും അവയെ ഇസ്റാഈൽ പ്രതിരോധിക്കുന്നതും കണ്ട നടുക്കം അവർ വിശദീകരിച്ചു. ഇവർ താമസിച്ചിരുന്ന സ്ഥലത്തുനിന്ന് 100 കിലോമീറ്റർ അകലെയാണ് ഗസ്സ. ‘വല്ലാത്ത ഒരു സൈറൺ വരും. അപ്പോൾ മുകളിലേക്കു നോക്കുമ്പോൾ മിസൈൽ വരുന്നതും എതിർദിശയിൽ മറ്റൊരു മിസൈൽ വന്ന് അതിനെ ഇടിച്ചിടുന്നതും നേരിട്ടു കണ്ടു. സൈറൺ എന്താണെന്ന് അറിയാതെ നോക്കുമ്പോഴാണ് ആകാശത്ത് നടുക്കുന്ന കാഴ്ച കാണുക – തിരിച്ചെത്തിയവർ വിശദീകരിച്ചു.

ബദ്‌ലഹേമിൽ കാര്യമായ പ്രശ്‌നമില്ല. ഗസ്സയിലാണ് ഏറ്റവും പ്രശ്‌നം. തങ്ങൾ താമസിച്ച ഹോട്ടലിൽ മറ്റൊരു മലയാളി സംഘമുണ്ടായിരുന്നുവെന്നും അവർ അവിടെ നിന്ന് പോന്നിട്ടുണ്ടാകാൻ സാധ്യതയുണ്ടെന്നാണ് കരുതുന്നതെന്നും തീർത്ഥാടകർ വ്യക്തമാക്കി.

അതേസമയം, തകർന്നടിഞ്ഞ ഗസയിൽ കരയുദ്ധത്തിന് ഏത് നിമിഷവും ഇരച്ചുകയറാൻ തയ്യാറായി നിൽക്കുകയാണ് ഇസ്റാഈൽ സേന. കരയുദ്ധം എപ്പോൾ വേണമെങ്കിലും തുടങ്ങുമെന്ന് ഇസ്റാഈൽ സൈനിക അധികൃതർ ഇന്നലെ പ്രഖ്യാപിച്ചു. അയൽ രാജ്യങ്ങളായ ലെബനനിലും സിറിയയിലും നിന്നു കൂടി ആക്രമണം തുടങ്ങിയതോടെ ഇസ്റാഈൽ മൂന്നിടത്ത് പോർമുഖങ്ങൾ തുറന്നു.

ഇനി വാർത്തകൾ മിസ്സ്‌ ആകില്ല…. നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക