ന്യൂഡൽഹി: കൊവിഡ് ബാധിച്ച് ഡൽഹിയിലെ ആശുപത്രിയിൽ മരിച്ച ആരോഗ്യ പ്രവർത്തകയുടെ കുടുംബത്തിന് ഒരു കോടി നഷ്ടപരിഹാരം വിധിച്ച് ഹൈക്കോടതി. ഡൽഹി മെഡിയോർ ആശുപത്രിയിലെ ബ്ലഡ് ബാങ്ക് മാനേജരായിരുന്ന പത്തനംതിട്ട സ്വദേശിനി റേച്ചൽ ജോസഫ് 2020 ജൂണിൽ ആദ്യ തരംഗത്തിനിടെയാണ് കോവിഡ് പോസിറ്റീവ് ആയി മരിച്ചത്.
കോവിഡ് ജോലിക്കിടെ ജീവൻ നഷ്ടമാകുന്ന ആരോഗ്യപ്രവർത്തകരുടെ കുടുംബത്തിന് ഒരു കോടി രൂപ വീതം നൽകുമെന്ന് ഡൽഹി സർക്കാർ പ്രഖ്യാപിച്ചിരുന്നെങ്കിലും മെഡിയോറിലെ ബ്ലഡ് ബാങ്ക് ക്വാളിറ്റി മാനേജർ ആൻഡ് സൂപ്പർവൈസറായിരുന്ന റേച്ചലിനെ കോവിഡ് ജോലിക്കു നിയോഗിച്ചില്ലെന്നായിരുന്നു സർക്കാരിന്റെ വാദം. ഇതിനെതിരെ റേച്ചലിന്റെ ഭർത്താവ് ജോസഫ് വർഗീസ് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. കുടുംബത്തിന് ഡൽഹി സർക്കാർ ഒരു കോടി രൂപ നൽകണമെന്നാണു വിധി.




