റിയാദ്: വർക്ക് ഷോപ്പില്‍ എൻജിൻ തകരാർ ശരിയാക്കാൻ ബോണറ്റ് തുറന്നുവെച്ച് മെക്കാനിക്ക് ജോലി ചെയ്തുകൊണ്ടിരിക്കുമ്പോൾ കാര്‍ അതിവേഗം കുതിക്കുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഉടമയുടെ കണ്‍മുമ്പിലാണ് സംഭവം ഉണ്ടായത്. എന്നാല്‍ ഇതിന്‍റെ കാരണമാണ് സോഷ്യല്‍ മീഡിയയെ അമ്പരപ്പിച്ചത്.
എല്ലാവരുടെയും ശ്രദ്ധ കാറിലേക്ക് തിരിഞ്ഞപ്പോള്‍ പിന്നിലൂടെ പതുങ്ങിയെത്തിയ കള്ളൻ കാർ തട്ടിക്കൊണ്ടുപോകുകയായിരുന്നു. തുറന്നുകിടന്ന ഡ്രൈവിങ് സൈഡിലെ ഡോറിലൂടെ അകത്ത് കയറിയ കള്ളൻ കാർ നൊടിയിടയിൽ സ്റ്റാർട്ട് ചെയ്ത് പിന്നിലേക്കെടുത്ത ശേഷം അതിവേഗം മുന്നിലേക്ക് ഓടിച്ചുപോവുകയായിരുന്നു. തടയാൻ ശ്രമിച്ച കാറുടമയെ ഇടിച്ചിടുകയും ചെയ്തു.
വർക്ക് ഷോപ്പിന് മുന്നിൽ ഓഫാക്കാതെ നിർത്തിയ കാറാണ് മോഷ്ടിച്ചത്. കാറുടമയും ഒപ്പമുള്ള മറ്റൊരാളും വർക്ക് ഷോപ്പിലെ രണ്ടു തൊഴിലാളികളും നോക്കിനിൽക്കുമ്പോഴാണ് ഇത് സംഭവിച്ചത്. വർക്ക് ഷോപ്പ് തൊഴിലാളികൾ കാറുടമയുമായി സംസാരിച്ചുകൊണ്ട് കാറിൽ റിപ്പയർ ജോലികൾ ചെയ്യുകയായിരുന്നു. ഇതിനിടെ തൊഴിലാളികളിൽ ഒരാൾ വർക്ക് ഷോപ്പിനകത്തേക്ക് കയറിപ്പോയി.
ഈ സമയത്ത് തിരക്കേറിയ റോഡിൽ കാറിന്‍റെ പിൻവശത്തു കൂടി നടന്നെത്തിയ ഒരാൾ ഡ്രൈവിങ് സീറ്റിൽ ചാടിക്കയറി അതിവേഗതയിൽ കാർ പിന്നോട്ടെടുത്ത് റോഡിലേക്ക് ഇറക്കി കാറുമായി കടന്നുകളയുകയായിരുന്നു. കാറുടമയുടെയും ഒപ്പമുള്ളയാളുടെയും വർക്ക് ഷോപ്പ് ജീവനക്കാരുടെയും ശ്രദ്ധ റിപ്പയർ ജോലികളിലായിരുന്നതിനാലും ബോണറ്റ് തുറന്നുവെച്ച നിലയിലായിരുന്നതിനാലും മോഷ്ടാവ് ഡ്രൈവിങ് സീറ്റിൽ കയറുന്നത് ഇവരുടെ ശ്രദ്ധയിൽ പെട്ടില്ല.
കാറുമായി കടന്നുകളഞ്ഞ മോഷ്ടാവിനെ തടയാൻ ശ്രമിച്ച കാറുടമയെ ഇടിച്ചുതള്ളിയിട്ടാണ് കള്ളൻ വാഹനവുമായി കടന്നുകളഞ്ഞത്. ഇതിെൻറ സി.സി ടിവി ദൃശ്യങ്ങൾ സാമൂഹികമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ദൃശ്യങ്ങൾ കാണാം 👇




