നിപ്പ: കേരളത്തിൽ നിന്നെത്തിയവർക്ക് ക്വാറന്റീൻ ഏർപ്പെടുത്തി വിദേശ രാജ്യം

0
6883

എട്ട് മലയാളികളെയാണ് ക്വാറന്റീനില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്

ഫ്രാങ്ക്ഫര്‍ട്ട്: കോഴിക്കോട് ജില്ലയില്‍ വീണ്ടും നിപ വൈറസ് സ്ഥിരീകരിച്ചതോടെ വിദേശ യാത്രക്കാരും ആശങ്കയിലാണ്. കേരളത്തില്‍ നിന്ന് ജോലിക്കായി വിദേശത്തേക്ക് പോയവരില്‍ ചിലരെ ഇതിനോടകം വിശദമായ ക്വാറന്റീന്‍ നടപടികള്‍ക്ക് വിധേയമാക്കിയതായാണ് റിപ്പോര്‍ട്ട്.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കഴിഞ്ഞ ദിവസം ജര്‍മ്മനിയിലേക്ക് നഴ്‌സിങ് ജോലിക്കായി പോയ എട്ട് മലയാളികളെയാണ് ക്വാറന്റീനില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്. ഒഡപെക് വഴി ജര്‍മ്മനിയിലേക്ക് ജോലിക്കായി ഫ്രാങ്ക്ഫര്‍ട്ട് വിമാനത്താവളത്തിലെത്തിയ എട്ട് നഴ്‌സുമാരെയാണ് നിരീക്ഷണത്തിലാക്കിയത്. വിമാനത്താവള അധികൃതരുടെ നിര്‍ദേശമനുസരിച്ച് ഇവരിപ്പോഴും നിരീക്ഷണത്തില്‍ തുടരുകയാണ്.

നഴ്‌സുമാര്‍ക്കായി ഒഡാപെക് നടത്തുന്ന സൗജന്യ റിക്രൂട്ട്‌മെന്റ് പദ്ധതിയായ വര്‍ക്ക് ഇന്‍ ഹെല്‍ത്ത് ജര്‍മ്മനിയുടെ ആദ്യ ബാച്ചില്‍ സാര്‍ലാന്റ് സംസ്ഥാനത്ത് ജോലി ലഭിച്ച മലയാളികളാണ് ക്വാറന്റീനില്‍ കഴിയുന്നത്. ജര്‍മ്മനിയിലെ ഗവണ്‍മെന്റ് ഏജന്‍സിയായ ഡി.ഇ.എഫ്.എയുമായി ചേര്‍ന്ന് നടത്തിയ റിക്രൂട്ട്‌മെന്റിലാണ് എട്ട് പേര്‍ക്ക് ജോലി ലഭിച്ചത്.

നിരീക്ഷണങ്ങള്‍ക്ക് ശേഷം തുടര്‍നടപടികളിലേക്ക് കടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതേസമയം കേരളത്തില്‍ നിപ ഭീതി ഒഴിയുന്നതായാണ് റിപ്പോര്‍ട്ട്. രണ്ട് ദിവസമായി പുതിയ പോസിറ്റീവ് കേസുകളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. നേരത്തെ മധ്യപ്രദേശിലെ യൂണിവേഴ്‌സിറ്റി മലയാളി വിദ്യാര്‍ഥികളോട് നിപ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാന്‍ ആവശ്യപ്പെട്ടത് വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക