ദുബായ്: എയർ ഇന്ത്യാ എക്സ്പ്രസ് വിമാനം അനിശ്ചിതമായി വൈകിയത് യാത്രക്കാരെ വലച്ചു. ഇന്നലെ രാത്രി 8.45നു തിരുവനന്തപുരത്തേക്ക്
പോകേണ്ട വിമാനം വൈകിയതോടെ ശനിയാഴ്ച രാത്രി ദുബായിൽ മരിച്ച കൊല്ലം ഭരണിക്കാവ് സ്വദേശി സുഭാഷ് പിള്ളയുടെ (50) സംസ്കാര ചടങ്ങും അനിശ്ചിതത്വത്തിലായി.
മൃതദേഹം ഇന്നു വൈകിട്ട് 4ന് നാട്ടിൽ സംസ്കരിക്കാനിരിക്കുകയായിരുന്നു. വിമാനത്താവളത്തിലെ കാർഗോ വിഭാഗത്തിലാണ് മൃതദേഹം. സംസ്കാരം സംബന്ധിച്ച വിവരം വിമാന ജീവനക്കാരെ അറിയിച്ചിട്ടും ബദൽ സംവിധാനം ഒരുക്കാൻ തയാറായില്ലെന്ന് ബന്ധുക്കൾ ആരോപിക്കുന്നു.
സുഭാഷ് പിള്ളയുടെ ഭാര്യയും 2 മക്കളും 2 ബന്ധുക്കളും ഇതേ വിമാനത്തിൽ യാത്ര ചെയ്യാനായി വിമാനത്താവളത്തിൽ എത്തിയപ്പോൾ മാത്രമാണ് വിമാനം വൈകുന്ന വിവരം പറയുന്നത്. അർധരാത്രി 12.15ന് പോകുമെന്നായിരുന്നു ആദ്യ അറിയിപ്പ്. പിന്നീട് പുലർച്ചെയാകുമെന്ന് പറഞ്ഞു. യാത്രക്കാർ ബഹളം വച്ചപ്പോൾ ഇന്ന് ഉച്ചകഴിഞ്ഞേ പുറപ്പെടൂവെന്ന് ജീവനക്കാർ അറിയിച്ചു. അത്യാവശ്യക്കാരെ ഷാർജ വിമാനത്തിലേക്കു മാറ്റിയെങ്കിലും മൃതദേഹം മാറ്റാനാകില്ലെന്ന് പറഞ്ഞു. രാത്രി 9.30ന് കൊച്ചിയിലേക്കുള്ള വിമാനത്തിൽ അയയ്ക്കാൻ ആവശ്യപ്പെട്ടപ്പോൾ സാധിക്കില്ലെന്ന് അറിയിച്ചു.




