പ്രവാസികൾക്ക് അപമാനമായി ചില വർഗീയവാദികളുടെ വിദ്വേഷ പോസ്റ്റുകൾ; നടപടിയെടുക്കണെന്ന് ആവശ്യപ്പെട്ട് സഊദികൾ രംഗത്ത്

0
813

ദുബൈ: ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള വ്യത്യസ്ത മത വിഭാഗത്തിൽപ്പെടുന്നവർ യാതൊരു വിവേചനമോ പ്രയാസമോ കൂടാതെ ജോലി ചെയ്യുന്ന മേഖലയാണ് സഊദിയടക്കമുള്ള ഗൾഫ് രാജ്യങ്ങൾ. ഇതിനിടെയും വർഗീയ വിദ്വേഷ പോസ്റ്ററുമായി ചിലർ രംഗത്തെത്തുന്നത് ഇന്ത്യൻ പ്രവാസികൾക്ക് അപമാനമാകുന്നു. മറ്റു വിദേശ രാജ്യങ്ങളിലെ തൊഴിലാളികളെ അപേക്ഷിച്ച് ഇന്ത്യൻ തൊഴിലാളികൾക്ക് സഊദി സമൂഹത്തിൽ വലിയ പരിഗണയാണുള്ളതെന്ന് അനുഭവങ്ങൾ വ്യക്തമാക്കുന്നതാണ്. എന്നാൽ, ഈ പരിഗണനയെല്ലാം അസ്ഥാനത്താക്കുന്ന പ്രവർത്തനങ്ങളാണ് ചിലർ നടത്തുന്നത്.

ഇന്ത്യയിൽ നിന്ന് സഊദിയിലേക്ക് ഉപജിവനമാർഗം തേടിയെത്തി നല്ല നിലയിൽ മുന്നോട്ട് പോകുന്ന ഇന്ത്യൻ സമൂഹത്തിനു തന്നെ അപമാനമാകുന്ന പ്രവർത്തനങ്ങൾ സഊദിയിൽ ജോലി ചെയ്യുന്ന ചില വർഗീയ വാദികളിൽ നിന്ന് ഉണ്ടാകുന്നതായി പലപ്പോഴായി കണ്ടു വരാറുണ്ട്. ഒരു മുസ്‌ലിം രാജ്യത്ത് ജോലി ചെയ്യുകയും ആ രാജ്യം പിന്തുടരുന്ന ഇസ്‌ലാമിക പ്രത്യയ ശാസ്ത്രങ്ങളെ അവഹേളിക്കുകയും ചെയ്യുന്ന ചില സമീപനങ്ങളാണ് പലപ്പോഴും ഇത്തരം വർഗീയവാദികളിൽ നിന്ന് ഉണ്ടാകുന്നത്.

ഇപ്പോൾ മറ്റൊരു ഉത്തരേന്ത്യൻ വർഗീയവാദിയാണ് സഊദിയിലെ ദമാമിൽ നിന്ന് പോസ്റ്റുമായി രംഗത്തെത്തിയത്. പ്രവാചകൻ മുഹമ്മദ്‌ നബി സ്വല്ലല്ലാഹു അലൈഹി വസല്ലമയെ വളരെ മോശമായി പരാമർശിച്ച് കൊണ്ട് വിദ്വേഷ പോസ്റ്റ് പ്രസിദ്ധീകരിച്ചിരിക്കുകയാണ് ദമാമിൽ ജോലി ചെയ്യുന്ന സികന്ദർ യാദവ് എന്നയാൾ. പ്രവാചകനെ അവഹേളിക്കുന്ന പോസ്റ്റ് പബ്ലിഷ് ചെയ്തത ഇദ്ദേഹത്തിനെതിരെ സംഭവം ശ്രദ്ധയിൽ പെട്ട സഊദികൾ തന്നെ രംഗത്തെത്തിയിട്ടുണ്ട്.

പ്രസ്തുത പോസ്റ്റ് സ്ക്രീൻ ഷോട്ട് എടുത്ത് പോസ്റ്റിട്ടയാൾക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് സഊദി ആഭ്യന്തര മന്ത്രാലയത്തെ മെൻഷൻ ചെയ്ത് ഒരു സൗദി പൗരൻ തന്നെ ഇപ്പോൾ ട്വീറ്റ് ചെയ്തിരിക്കുകയാണ്.

“ഇന്ത്യയിലെ മുസ്ലിംകൾ ഹിന്ദു ഭീകരരുടെ ക്രൂരതയിൽ നിസ്സഹായരായേക്കാം. എന്നാൽ ഒരു മുസ്‌ലിം രാജ്യത്ത് നിന്ന് കൊണ്ട് ഇസ്‌ലാമിനെയും പ്രവാചകനെയും വളരെ മോശമായി ചിത്രീകരിക്കുന്നത് കണ്ട് നിൽക്കാൻ സാധിക്കില്ലെന്നും നടപടിയെടുക്കണമെന്നും” ആണ് സഊദി പൗരൻ ആഭ്യന്തര മന്ത്രാലയത്തിന് നൽകിയ ട്വീറ്റിൽ ആവശ്യപ്പെടുന്നു.

ഏതാനും വർഷം മുമ്പ് ഒരു മലയാളി വിശുദ്ധ കഅബയെയും പ്രവാചകനെയും അവഹേളിക്കുന്ന സോഷ്യൽ മീഡിയ പോസ്റ്റ് ഇട്ടതിന്റെ പേരിൽ സഊദി ക്രിമിനൽ കോടതി ശക്തമായ ശിക്ഷ വിധിച്ചത് ഈ അവസരത്തിൽ ഓർക്കേണ്ടതാണ്. അന്ന് പ്രതി ഒരു അമുസ്‌ലിം ആയത് കൊണ്ട് മാത്രമാണ് വധശിക്ഷ വിധിക്കാതിരുന്നതെന്ന കോടതി അവലോകനം ഏറെ ശ്രദ്ധേയമായിരുന്നു. തുടർന്നും ചില നോർത്തിന്ത്യൻ വർഗീയവാദികളും വിവിധ തരം വർഗീയ വിദ്വേഷ അധിക്ഷേപ പോസ്റ്റുകൾ പ്രസിദ്ധീകരിക്കുകയും അധികൃതർ അവരെ പിടികൂടുകയും ചെയ്തിരുന്നു.

ഇത്തരം സംഭവങ്ങൾ നടക്കുമ്പോൾ അത് ഇന്ത്യൻ സമൂഹത്തിനു തന്നെ വലിയ അപമാനമാണെന്ന് പറയാതിരിക്കാൻ വയ്യ. വ്യത്യസ്ത മത വിഭാഗത്തിൽപ്പെട്ട നിരവധിയാളുകൾ ആണ് സഊദിയടക്കമുള്ള ഗൾഫ് രാജ്യങ്ങളിൽ ജോലി ചെയ്യുന്നത്. മനസ്സിന് കുഷ്ഠം ബാധിച്ച ചില വർഗീയവാദികളുടെ ഇത്തരം പോസ്റ്റുകൾ മറ്റു വിഭാഗങ്ങളിൽപ്പെട്ട നല്ല വ്യക്തികൾക്ക് വരെ മോശം ഇമേജ് ഉണ്ടാക്കാൻ കാരണമാകുന്നുണ്ടെന്നത് ഒരു വസ്തുതയാണ്.

ഈ സാഹചര്യത്തിൽ ഇത്തരം വർഗീയ വാദികളെ ചെറുക്കേണ്ടത് ജാതി മത ഭേദമന്യേ ഓരോ ഇന്ത്യക്കാരന്റെയും ബാധ്യതയാണെന്നത് പ്രത്യേകം പറയേണ്ടതില്ലല്ലോ. ഇത്തരം സംഭവങ്ങൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധയിൽപ്പെട്ടാൽ അത് ഉടൻ ബന്ധപ്പെട്ട അധികാരികളെ അറിയിക്കേണ്ടത് ഓരോരുത്തരുടെയും ഉത്തരവാദിത്വമാണ്. അതിനു ആവശ്യമായ സഹായങ്ങൾ സഊദി പൗരന്മാരിൽ നിന്നോ മലയാളി സാമൂഹിക പ്രവർത്തകരിൽ നിന്നോ മറ്റൊ ലഭ്യമാകുകയും ചെയ്യും.

സോഷ്യൽ മീഡിയകളിലൂടെയും എക്സ് അകൗണ്ട് വഴിയും എല്ലാം സഊദി ആഭ്യന്തര മന്ത്രാലയത്തെ അത്തരം പോസ്റ്റുകൾ അധികാരികളുടെ ശ്രദ്ധയിൽ പെടുത്താൻ സാധിക്കും. ഇന്ത്യൻ സമൂഹത്തിനു മൊത്തം അപമാനമാകുന്ന ഇത്തരം വ്യക്തികളെ അർഹിക്കുന്ന ശിക്ഷാ നടപടികൾക്ക് വിധേയരാക്കാൻ പ്രവാസികൾ എല്ലാവരും കൈകോർക്കേണ്ടതുണ്ട്.