ജിദ്ദ: സൗദി പബ്ലിക് ഇൻവെസ്റ്റമെൻറ് ഫണ്ടിന് കിഴിലുള്ള റിയൽ എസ്റ്റേറ്റ് ഡെവലപ്പറായ റോഷൻ ഗ്രൂപ്പുമായി സഹകരിച്ച് ജിദ്ദയിൽ പുതിയ നഗരം വരുന്നു.
ജിദ്ദയുടെ വടക്കുഭാഗത്തായി ‘മറാഫി’ എന്ന പേരിൽ നിർമിക്കുന്ന നഗരത്തിൽ പാർപ്പിട, വാണിജ്യ, വിനോദ കേന്ദ്രങ്ങളുണ്ടാവും.
കൃത്രിമ കനാലിനാൽ ചുറ്റപ്പെട്ട് 11 കിലോമീറ്റർ വലിപ്പത്തിലാണ് നഗരം വരുന്നത്.
1,30,000 ലധികം ആളുകളെ ഉൾക്കൊള്ളാൻ ശേഷിയുള്ള നഗരമായിരിക്കുമിത്. 11 കിലോമീറ്ററോളം ദൈർഘ്യമുള്ള വെള്ളവും നൗകകളുമൊഴുകുന്ന കൃത്രിമ കനാൽ സൃഷ്ടിച്ച് അതിന്റെ കരയിലായിരിക്കും നഗരം പണിയുക.
ജീവിത നിലവാരം ഉയർത്തുന്നതിനും ജിദ്ദയെ ആഗോള ലക്ഷ്യസ്ഥാനമാക്കി മാറ്റുന്നതിനും ലക്ഷ്യമിട്ടുള്ള അടിസ്ഥാന സൗകര്യങ്ങൾ, പൊതു, വിനോദ, പാർപ്പിട കെട്ടിടങ്ങൾ പദ്ധതിക്ക് കീഴിലുണ്ടാകും.
സൗദിയിലെ നഗരങ്ങളിൽ ഇത്തരത്തിലുള്ള ആദ്യത്തെ കൃത്രിമ ജല കനാലായിരിക്കും ഇത്. ചിക്കാഗോ, സ്റ്റോക്ക്ഹോം, ഹാംബർഗ്, സെൻട്രൽ ലണ്ടൻ എന്നിവിടങ്ങളിലുള്ള ജലാശയങ്ങൾക്ക് തുല്യമായിരിക്കും. കനാൽ നിർമിക്കുന്നതോടെ സമുദ്ര പരിസ്ഥിതി ഈ ചരിത്ര നഗരത്തിന്റെ ഹൃദയത്തിലേക്ക് പ്രവേശിക്കും. ഒരു വശത്ത് വീടുകളെയും പാർപ്പിട സമൂഹങ്ങളെയും ബന്ധിപ്പിക്കുന്ന ജല-നഗര ഇടനാഴിയും മറുവശത്ത് പ്രകൃതി, വാണിജ്യ, വിനോദ കേന്ദ്രങ്ങളും ജീവിതശൈലി മെച്ചപ്പെടുത്തുന്ന കെട്ടിടങ്ങളുമായിരിക്കും.
താമസക്കാരെയും സന്ദർശകരെയും ആകർഷിക്കുന്ന ലോകോത്തര താമസ, വാണിജ്യ, വിനോദ സ്ഥലങ്ങൾ കൊണ്ട് സജ്ജീകരിക്കുന്ന ഒരു പുതിയ നഗര കേന്ദ്രം നിർമിച്ച് ജിദ്ദ നഗരത്തിന്റെ പദവി ഉയർത്താനും പിന്തുണയ്ക്കാനുമാണ് ഈ പദ്ധതി.
‘മറാഫി’ പദ്ധതിയുടെ വികസനം ജിദ്ദയുടെ നഗര ഭൂപ്രകൃതിയെ ആഗോള ലക്ഷ്യസ്ഥാനമാക്കി മാറ്റും. ഏറ്റവും പുതിയ നിർമാണ സാങ്കേതികവിദ്യകൾക്കൊപ്പം ചരിത്രനഗരമായ ജിദ്ദയുടെ സാംസ്കാരികവും വാസ്തുവിദ്യാപരവുമായ പൈതൃകവും സംരക്ഷിക്കുന്നതായിരിക്കും.




