റിയാദ്: കാലാവസ്ഥ നിരീക്ഷണ കേന്ദ്രങ്ങൾ നൽകിയ മുന്നറിയിപ്പ് പോലെ തന്നെ സഊദിയുടെ പല ഭാഗങ്ങളിലും മഴ ശക്തമായി. ശക്തമായ കാറ്റിലും മഴയിലും നിരവധി നാശനഷ്ടങ്ങളുണ്ടായതായി റിപ്പോർട്ടുകളുണ്ട്. ജിസാനിലേയും അസീറിലേയും വിവിധ ഭാഗങ്ങളിലാണ് ഏറ്റവും കൂടുതൽ മഴയുടെ പ്രത്യാഘാതങ്ങൾ റിപ്പോർട്ട് ചെയ്തത്.
ജിസാൻ യൂണിവേഴ്സിറ്റിയിൽ വനിതാ കാത്തിരിപ്പ് മുറിയുടെ മേൽക്കൂര ശക്തമായ മഴയിൽ ഇടിഞ്ഞ് വീണു. മഴവെള്ളം സീലിംഗിലേക്ക് ഒഴുകിയതിനെത്തുടർന്ന് മുകൾത്തട്ടിന്റെ ഒരു ഭാഗം തകർന്നു വീഴുകയായിരുന്നു. ഈ സമയത്ത് മുറിയുടെ മറ്റൊരു ഭാഗത്തായിരുന്നു വിദ്യാർഥികനികൾ. അതിനാൽ ആളപായമൊന്നും ഉണ്ടായില്ല. കെട്ടിടത്തിന് രണ്ട് വർഷത്തിലധികം പഴക്കമില്ല. എന്നിട്ടും തകർന്നതിൽ അധികൃതർ വിശദീകരണം തേടിയിട്ടുണ്ട്.
കൂടാതെ ശക്തമായ മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ കേന്ദ്രത്തിൻ്റെ മുന്നറിയിപ്പുണ്ടായിട്ടും ക്ലാസ് നിർത്തിവെക്കാത്തതിലും അധികൃതർ വിശദീകരണം തേടി. മേഖലയുടെ പല ഭാഗങ്ങളിലും കനത്ത കാറ്റും മഴയുമാണ്. ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും വെള്ളക്കെട്ടുകളിൽ നിന്നും താഴ് വരകളിൽ നിന്നും വിട്ട് നൽക്കണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.
അസീർ മേഖലയിൽ അതി ശക്തമായ മഴയും മിന്നലും ഉണ്ടായി.
അതേസമയം, കനത്ത മഴയെ തുടർന്ന് ജിസാനിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (വ്യാഴം) അവധി പ്രഖ്യാപിച്ചു. പഠനം മദ്‌റസത്തി പ്ലാറ്റ്‌ഫോം വഴി ഓൺലൈനിലൂടെ നൽകണമെന്നും അധികൃതർ അറിയിച്ചു. അതേസമയം ഫുർസാനിൽ സ്‌കൂളുകൾ പ്രവർത്തിക്കും. മഴ അടുത്ത ഞായറാഴ്ച വരെ തുടരുമെന്നാണ് കാലാവസ്ഥ നിരീക്ഷണ വകുപ്പിന്റെ മുന്നറിയിപ്പ്.