ജിദ്ദ: ചെങ്കടൽ തീരത്ത് നീലക്കുഴികൾ കണ്ടെത്തി. സഊദി വന്യജീവി വികസന കേന്ദ്രം സൗദിയിലെ നീലക്കുഴികൾ എന്ന വിഷയത്തിൽ സംഘടിപ്പിച്ച സെമിനാറിൽ കൃഷി ജല പരിസ്ഥിതി മന്ത്രി അബ്ദുറഹ്മാൻ അൽഫദ്ലിയാണ് ഇക്കാര്യം അറിയിച്ചത്.
2022ൽ സൗദി അറേബ്യയുടെ തെക്കൻ തീരപ്രദേശത്തെ ചെങ്കടലിൽ ഇരുപതിലധികം നീലക്കുഴികൾ കണ്ടെത്തിയിട്ടുണ്ട്. ഇത് പാരിസ്ഥിതിക നേട്ടങ്ങൾക്കപ്പുറം സാമ്പത്തിക നേട്ടത്തിന് വഴി തുറക്കുന്ന വിനോദ സഞ്ചാരമേഖലക്കും മികച്ച സംഭാവനയാണ്.
രാജ്യത്തെ ഗവേഷകർക്കും നീലക്കുഴികൾ ഗുണം ചെയ്യും. സൗദി ഗ്രീൻ ഇനിഷ്യേറ്റീവുകളുടെ ലക്ഷ്യങ്ങൾക്ക് അനുസൃതമായി പരിസ്ഥിതി സംരക്ഷണവും പഠനവും 2023 ഓടെ 30 ശതമാനത്തിലേക്ക് ഉയർത്തുകയാണ് ശിൽപശാലയുടെ ലക്ഷ്യംഎന്നും അദ്ദേഹം പറഞ്ഞു.
നിഗൂഢത കാത്തുസൂക്ഷിക്കുകയും രഹസ്യങ്ങൾ മറയ്ക്കുകയും ചെയ്ത കടലിന്റെ അത്ഭുതങ്ങളിൽ ഒന്നാണ് നീലക്കുഴികൾ എന്ന് സൗദി വന്യജീവി വികസന കേന്ദ്രം സി.ഇ.ഒ ഡോ. മുഹമ്മദ് ഖുർബാൻ അഭിപ്രായപ്പെട്ടു. വിദഗ്ധർ ശിൽപശാലയിൽ സംബന്ധിച്ചു. കഴിഞ്ഞ വർഷം വന്യജീവി വികസന കേന്ദ്രം ചെങ്കടലിൽ സമഗ്രസർവേ നടത്തിയിരുന്നു.




