മാനന്തവാടി: തേയിലത്തോട്ടം തൊഴിലാളികളുമായി പോയ ജീപ്പ് താഴ്ചയിലേക്കു മറിഞ്ഞ് 9 പേര്‍ മരിച്ചു. മാനന്തവാടി തലപ്പുഴ കണ്ണോത്ത് മലയ്ക്കു സമീപമാണ് അപകടം. 4 പേര്‍ക്കു പരുക്കേറ്റു. മരിച്ചവര്‍ വയനാട് സ്വദേശികളാണ്. റാണി, ശാന്തി, ചിന്നമ്മ, ലീല എന്നിവർ മരിച്ചതായി പ്രാഥിക വിവരം.
വൈകീട്ട് നാല് മണിയോടെയാണ് അപകടമുണ്ടായത്. കമ്പമല എസ്റ്റേറ്റിലെ തൊഴിലാളികളാണ് അപകടത്തിൽപെട്ടത്. 13 പേർ ജീപ്പിലുണ്ടായിരുന്നതായാണ് വിവരം.
പണി കഴിഞ്ഞ് തിരിച്ച് പോകുമ്പോഴാണ് അപകടമുണ്ടായത്. കമ്പമല ശ്രീലങ്കൻ അഭയാർഥി ക്യാംപിൽ താമസിക്കുന്നവരുൾപ്പെടെയാണ് അപകടത്തിൽപ്പെട്ടത്.
കണ്ണോത്ത് മല ഭാഗത്തു നിന്ന് തലപ്പുഴ റോഡിലേക്ക് ഇറങ്ങി വരുന്ന വഴി കണ്ണോത്തുമല ബസ് വെയിറ്റിങ് ഷെഡിന് സമീപത്ത് താഴ്ചയിലേക്കാണ് ജീപ്പ് മറിഞ്ഞത്. പരുക്കേറ്റവരെ മാനന്തവാടി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വാഹനം പൂർണമായി തകർന്ന നിലയിലാണ്.