സഊദിയിൽ വാഹനങ്ങൾക്ക് കർശന നിർദേശം; ഡ്രൈവർമാർ പ്രത്യേകം ശ്രദ്ധിക്കുക!

0
5059

വിവിധ ട്രാഫിക് ഫൈനുകൾ ഉണർത്തി മുറൂർ

റിയാദ്: വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് മുന്നിൽ വെച്ച് ഹോണടിക്കുകയോ വാഹനത്തിലെ ഉപകരണങ്ങൾ ഉപയോഗിച്ച് ശബ്ദമുണ്ടാക്കുകയോ ചെയ്യരുതെന്ന് കർശന നിർദേശം. വാഹനമോടിക്കുമ്പോൾ പൊതു ധാർമികതക്ക് വിരുദ്ധമായ എന്തെങ്കിലും പെരുമാറ്റം നടത്തുന്നതും നിയമലംഘനമായി കണക്കാക്കുമെന്ന് സഊദി ട്രാഫിക് വകുപ്പ് വ്യക്തമാക്കി.

300 മുതൽ 500 വരെ റിയാൽ പിഴ ചുമത്തുന്ന ട്രാഫിക് നിയമലംഘനമാണിത്. വിദ്യാഭ്യാസ കെട്ടിടങ്ങൾക്ക് സമീപം ശബ്ദമുണ്ടാക്കുകയും ശബ്ദം ഉയർത്തുകയും ചെയ്യുന്നത് വിദ്യാർഥികൾക്ക് ശ്രദ്ധ കേന്ദ്രീകരിക്കാനും പഠിക്കാനുമുള്ള കഴിവ് നഷ്ടപ്പെടുമെന്നും ‘എക്സ്’ അക്കൗണ്ടിൽ സഊദി ട്രാഫിക് സൂചിപ്പിച്ചു.

അതേസമയം, സ്‌കൂൾ ബസുകൾ കുട്ടികളെ കയറ്റുന്നതിനോ, ഇറക്കുന്നതിനോ നിർത്തുമ്പോൾ റോഡിൽ അവരെ മറികടക്കാൻ ശ്രമിക്കരുതെന്ന് ഡ്രൈവർമാർക്ക് കർശന നിർദേശം നൽകിയിരിക്കുകയാണ് സൗദി ട്രാഫിക് ഡയറക്ട്രേറ്റ്. പുതിയ അധ്യായന വർഷം ആരംഭിച്ച സാഹചര്യത്തിലാണ് മുന്നറിയിപ്പ്.

ഈ ലംഘനം നടത്തുന്ന ഡ്രൈവർക്ക് 3,000 റിയാൽ മുതൽ 6,000 റിയാൽ വരെ പിഴ ചുമത്തും. രാജ്യത്ത് പുതിയ അധ്യയന വർഷം ആരംഭിച്ചതിനാൽ വാഹന ഡ്രൈവർമാർ ട്രാഫിക് നിയമങ്ങൾ പൂർണമായും പാലിക്കേണ്ടതുണ്ട്. സ്ക്കൂൾ ബസുകളെ ഓവർടേക്ക് ചെയ്യരുത്. വിദ്യാർഥികളുടെ സുരക്ഷക്കായി ഏറ്റവും കുറഞ്ഞ വേഗത പാലിക്കണമെന്നും ട്രാഫിക് ഡയറക്ട്രേറ്റ് പറഞ്ഞു.

കാൽനട യാത്രക്കാർക്കായി നിശ്ചയിച്ചിട്ടുള്ള പാതകൾ മുറിച്ചുകടക്കുമ്പോൾ അവർക്ക് മുൻഗണന നൽകാതിരിക്കുന്നത് നിയമലംഘനമാണെന്ന് ട്രാഫിക് വ്യവസ്ഥ വ്യക്തമാക്കുന്നുണ്ട്. ഇതിന് കുറഞ്ഞത് 100 റിയാൽ പിഴയും പരമാവധി 150 റിയാലുമുണ്ടാകും. വിദ്യാഭ്യാസ കെട്ടിടങ്ങൾക്ക് സമീപം വാഹനമോടിക്കുന്നവർ ഏറ്റവും കുറഞ്ഞ വേഗതയാണ് പാലിക്കേണ്ടത്. വിദ്യാർഥികൾക്ക് റോഡ് മുറിച്ചുകടക്കാൻ മുൻഗണന നൽകണം. അവരുടെ സുരക്ഷയ്ക്കാണെന്നും ട്രാഫിക് ഡയരക്ട്രേറ്റ് പറഞ്ഞു.