അബുദാബിയിലെ ക്രിസ്ത്യന്‍ പള്ളി നിര്‍മ്മാണത്തിന് 10 ലക്ഷം ദിര്‍ഹം സംഭാവന നല്‍കി യൂസഫലി

0
2055

അബുദാബി: അബുദാബിയിലെ ക്രിസ്ത്യന്‍ പള്ളിയുടെ പുതിയ കെട്ടിടത്തിന് 10 ലക്ഷം ദിര്‍ഹം സംഭാവന നല്‍കി ലുലു ഗ്രൂപ്പ് ചെയര്‍മാനും പ്രവാസി വ്യവസായിയുമായ എം എ യൂസഫലി. അബുദാബിയിലെ ഏറ്റവും പഴക്കമേറിയ ക്രിസ്ത്യന്‍ പള്ളികളിലൊന്നായ സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് കത്തീഡ്രലിന്റെ നവീകരണത്തിനായാണ് യൂസഫലി സംഭാവന നല്‍കിയത്.

കഴിഞ്ഞ വര്‍ഷം ഡിസംബറിലാണ് സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് കത്തീഡ്രലിന് അനുബന്ധമായി പുതിയ കെട്ടിടത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയത്. ഇതിനകം നാല്‍പ്പത് ശതമാനം നിര്‍മ്മാണം പൂര്‍ത്തിയായി. അടുത്ത വര്‍ഷം ഏപ്രില്‍, മെയ് മാസത്തോടെ നിര്‍മ്മാണം പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് കത്തീഡ്രല്‍ വികാരി റവ. ഫാദര്‍ എല്‍ദോ എം പോള്‍ അറിയിച്ചു. യൂസഫലിയോട് അഗാധമായ നന്ദി രേഖപ്പെടുത്തുന്നതായും പുതിയ കെട്ടിടം പണിയാനുള്ള ശ്രമത്തില്‍ ദൈവത്തിന്റെ അനുഗ്രഹമാണ് യൂസഫലി നല്‍കിയ 10 ലക്ഷം ദിര്‍ഹമെന്നും ഫാദര്‍ പോള്‍ പറഞ്ഞു.

‘ജാതി, മത, വര്‍ഗ വ്യത്യാസമില്ലാതെ മറ്റുള്ളവരെ സഹായിക്കുന്നയാളാണ് യൂസഫലി. മറ്റുള്ളവരില്‍ നിന്നും കൂടുതല്‍ പിന്തുണ പ്രതീക്ഷിക്കുന്നു’- അദ്ദേഹം പറഞ്ഞു. യുഎഇ രൂപീകൃതമാകുന്നതിനും മുമ്പേ സ്ഥാപിതമായ പള്ളിയാണിത്.

1970ല്‍ യുഎഇയുടെ സ്ഥാപക പിതാവായ ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്യാനാണ് ഖാലിദിയയില്‍ പള്ളിക്ക് തറക്കല്ലിട്ടത്. 1983ല്‍ പള്ളി മുഷ്രിഫ് ഭാഗത്തേക്ക് മാറ്റി സ്ഥാപിച്ചു. 2004ല്‍ പള്ളി കത്തീഡ്രലായി ഉയര്‍ത്തപ്പെട്ടു. കഴിഞ്ഞ വര്‍ഷം സെപ്തംബറിലാണ് 39 വര്‍ഷം പഴക്കമുള്ള പള്ളി കെട്ടിടം പൊളിച്ചത്. ഡിസംബറിലാണ് പുതിയ കെട്ടിടത്തിന് തറക്കല്ലിട്ടത്.