മിശിഹ മാജിക്കില്‍ കപ്പുയര്‍ത്തി ഇന്റര്‍ മയാമി

0
1653

ലീഗ്‌സ് കപ്പ് ഫൈനലില്‍ കന്നി കിരീടം നേടി ഇന്റര്‍ മയാമി. കലാശപ്പോരില്‍ നാഷ് വില്ലെയെ സഡന്‍ ഡെത്തില്‍ 10-9ന് വീഴ്ത്തിയാണ് മെസിപ്പട കിരീടത്തില്‍ മുത്തമിട്ടത്. നിശ്ചിത സയത്ത് ഇരുടീമുകളും ഓരോ ഗോള്‍ വീതം നേടി സമനില പാലിച്ചതോടെയാണ് മത്സരം പെനാല്‍ട്ടി ഷൂട്ടൗട്ടിലേക്ക് കടന്നത്.

ആദ്യത്തെ അഞ്ചു കിക്കുകളില്‍ ഇരു ടീമുകളും 4-4ന് തുല്യത പാലിച്ചതോടെയാണ് സഡന്‍ ഡത്ത് കളിയുടെ വിധി നിര്‍ണയിക്കുകയായിരുന്നു.

കിക്കെടുക്കാന്‍ എത്തിയ മയാമി ഗോളി ഡ്രേക്ക് സ്റ്റീവന്‍ കാലെന്‍ഡര്‍ നാഷ് വില്ലെ പോസ്റ്റിലേക്ക് പന്തടിച്ച് കയറ്റി. പിന്നാലെ നാഷ് വില്ലെ ഗോള്‍കീപ്പര്‍ തൊടുത്തുവിട്ട കിക്ക് മയാമി ഗോളി തട്ടിയറ്റിയതോടെ കന്നിക്കിരീടവും മയാമി ക്യാമ്പിലേക്കെത്തി. മെസിയുടെ കരിയറിലെ 44ാം കിരീടമാണിത്.

തുടര്‍ച്ചയായ ഏഴാം മത്സരത്തിലും ഗോള്‍വല കുലുക്കിയ മെസിയിലൂടെ 23 ാം മിനുട്ടില്‍ മയാമിയാണ് ആദ്യ ലീഡെടുത്തത്. ബോക്‌സിന് പുറത്ത് നിന്ന് ലഭിച്ച പന്ത് നാഷ് വില്ലെ പ്രതിരോധനിരയെ വെട്ടി മാറ്റി പോസ്റ്റിന്റെ വലതുമൂലയിലേക്ക് മെസി തൊടുത്തുവിടുകയായിരുന്നു. ഇതോടെ ആദ്യ പകുതി 1-0ത്തിന് അവസാനിച്ചു.

എന്നാല്‍ രണ്ടാം പകുതിയില്‍ മയാമിയെ ഞെട്ടിച്ചുകൊണ്ട് നാഷ് വില്ലെ തിരിച്ചടിച്ചു. 57ാം മിനുട്ടില്‍ കോര്‍ണറില്‍ നിന്നുള്ള സെറ്റ് പീസിലൂടെ വിങ്ങര്‍ ഫാഫ പിക്കോള്‍ട്ടിന്റെ ഹെഡര്‍ ഇന്റര്‍ മയാമി ഗോള്‍ കീപ്പറുടെ കാലില്‍ തട്ടി വലയിലേക്ക് കയറി. പിന്നീട് വിജയ ഗോളിനായി ഇരുടീമുകളും കിണഞ്ഞു പരിശ്രമിച്ചെങ്കിലും പന്ത് വല കണ്ടില്ല. തുടര്‍ന്നാണ് മത്സരം ഷൂട്ടൗട്ടിലേക്ക് നീണ്ടത്.