കേരളത്തിന്‍റെ സ്വന്തം ഉത്സവത്തിൽ പങ്കെടുക്കാൻ കേരളത്തിന്റെ പാക്ക് മരുമകൻ എത്തുന്നു

0
2977

അജ്മാൻ: തന്‍റെ ഭാര്യയുടെ നാട് കാണണമെന്ന തൈമൂറിന്‍റെ ആഗ്രഹം ഈ ഓണക്കാലത്ത് യാഥാർഥ്യമാകുകയാണ്.
യുഎഇയിൽ നഴ്സായ കോട്ടയം പുതുപ്പള്ളി സ്വദേശി ശ്രീജാ ഗോപാലന്‍റെ ഭർത്താവാണ് പാകിസ്ഥാൻ സ്വദേശിയായ തൈമൂർ.

ഇരുവരും ടിക് ടോക് അടക്കമുള്ള സമൂഹ മാധ്യമത്തിൽ മിന്നും താരങ്ങൾ. തൈമൂറിന്‍റെ പാക്ക് പാസ്പോർട്ടിൽ ഇന്ത്യൻ വീസ പതിച്ചു കഴിഞ്ഞു. ശ്രീജയോടും കുടുംബത്തോടുമൊപ്പം കേരളത്തിന്‍റെ സ്വന്തം ഉത്സവത്തിൽ പങ്കെടുക്കാൻ ഞാൻ പോവുകയാണ്.

അതൊരു അനർഘ നിമിഷമായിരുന്നു. മുഖത്ത് എപ്പോഴും നിറഞ്ഞ പുഞ്ചിരിയുള്ള തൈമൂറിന്‍റെയും ഷാർജയിലെ ഒരു മെഡിക്കൽ സെന്‍ററിൽ നഴ്സായ ശ്രീജയുടെയും ആദ്യ കണ്ടുമുട്ടൽ. ആദ്യ നോട്ടത്തിൽ തന്നെ

ഇരുവരും ഹൃദയം തുറന്നു. പ്രണയനദി നിർവിഘ്നം ഒഴുകി. ഇടയ്ക്ക് ശ്രീജ ജോലി ആവശ്യാർഥം യെമനിലേയ്ക്ക് പോയി. അപ്പോഴും തൈമൂറുമായുള്ള ബന്ധത്തിന് ഉലച്ചിലുണ്ടായില്ല. പിന്നീട്, യെമനിൽ യുദ്ധം പൊട്ടിപ്പുറപ്പെട്ടതോടെ ശ്രീജയ്ക്ക് കേരളത്തിലേയ്ക്ക് മടങ്ങേണ്ടിവന്നു. വൈകാതെ അവിടെ നിന്ന് വീണ്ടും യുഎഇയിലേയ്ക്കും. 

പക്ഷേ, ജാതി–മത അതിർത്തികൾ ലംഘിച്ചുള്ള മിക്ക പ്രണയകഥയിലേയും പോലെ തൈമൂർ–ശ്രീജ കഥയിലും ഇരുവരുടെയും വീട്ടുകാരുടെ ഭാഗത്ത് നിന്ന് കടുത്ത എതിർപ്പായിരുന്നു ആദ്യം. മതം മാത്രമല്ല, രാജ്യങ്ങൾ തമ്മിൽ, അതും ഇന്ത്യക്കാരിയും പാക്കിസ്ഥാൻകാരനും തമ്മിലുള്ള വിവാഹം പിന്നീട് ഒരുപാട് പ്രശ്നങ്ങളിലേയ്ക്ക് നയിക്കുമെന്നായിരുന്നു ബന്ധുക്കളുടെ വാദം. പക്ഷേ, ഒരു പ്രതിബന്ധത്തിനും തങ്ങളുടെ ഇടയിൽ സ്ഥാനമില്ലെന്ന് തെളിയിച്ച്  10 വർഷത്തോളം നീണ്ട പ്രണയത്തിനൊടുവിൽ 2018 ഏപ്രിലിൽ ഇരുവരും ദുബായിൽ വിവാഹിതരായി. 

ഇരുവർക്കും ജനിച്ച ആദ്യത്തെ കൺമണി കണ്ടു കൊതി തീരും മുൻപേ വിട്ടുപോയതിന്‍റെ ദുഃഖം ചിരിച്ചുല്ലസിച്ച് നടക്കുമ്പോഴും ഇരുവരുടേയും മനസിൽ തളംകെട്ടി നിൽക്കുന്നുണ്ട്. അതുപോലെ തന്നെയായിരുന്നു, ഇവർക്ക് പിന്നീട് എല്ലാ പിന്തുണയും തന്ന തൈമൂറിന്‍റെ പിതാവിന്‍റെ വിയോഗവും. അദ്ദേഹത്തെ ഒരു നോക്ക് കാണണമെന്നത് ശ്രീജയുടെ വലിയ ആഗ്രഹമായിരുന്നു. പക്ഷേ, അദ്ദേഹവും അടുത്തിടെ ഈ ലോകത്ത് നിന്ന് പോയി. ദൈവത്തിന്‍റെ സ്വന്തം നാട്ടിൽ ഒരു വീട് എന്നത് രണ്ടുപേരും ആദ്യമേ തീരുമാനിച്ച കാര്യമാണ്. അത് അടുത്തകാലത്ത് യാഥാർഥ്യമായി.–താരിഖ് മൻസിൽ. 

ദൈവത്തിന്‍റെ സ്വന്തം നാടിനെക്കുറിച്ച് ശ്രീജയെ പരിചയപ്പെടുന്നതിന് മുൻപേ തൈമൂറിന് അറിയാമായിരുന്നു. യുഎഇയിൽ ഒട്ടേറെ മലയാളി സുഹൃത്തുക്കളുണ്ട്. പ്രത്യേകിച്ച് തൃശൂരുകാരും കാസർകോടുകാരും. ബിസിനസുകാരനായതുകൊണ്ട് തന്നെ ഒട്ടേറെ പേരെ ഇപ്പോഴും പരിചയപ്പെട്ടുകൊണ്ടിരിക്കുന്നു. ഇവരുടെയെല്ലാം നാട് കൂടി കാണണമെന്ന് വലിയ ആഗ്രമായിരുന്നു തൈമൂറിന്.

പക്ഷേ, ഇപ്രാവശ്യം ഒരാഴ്ചയ്ക്ക് മാത്രമായി പോകുന്നതിനാൽ ശ്രീജയുടെ കുടുംബത്തോടൊപ്പം ഓണമാഘോഷിച്ച് വരാനാണ് തീരുമാനം. കേരളത്തെക്കുറിച്ച് കുറേയേറെ അറിയാം. വളരെ മനോഹരമായ സ്ഥലം, നാട്ടുകാർ. ഓണസദ്യയാണ് മറ്റൊരു ആകർഷണം. പൊറോട്ട, ചിക്കൻ65 എന്നിവയും രുചികരം തന്നെ. ഇൻഷാ അല്ലാഹ്, അടുത്ത പ്രാവശ്യം ദൈവത്തിന്‍റെ സ്വന്തം നാട് മുഴുവനും കറങ്ങിക്കാണണം; വിഭവങ്ങളെല്ലാം നുകരണം എന്നാണ് ആഗ്രഹം.

പാക്കിസ്ഥാൻ പാസ്പോർട്ടിൽ ഇന്ത്യൻ വീസ പതിക്കുക എന്നത് ഇന്നത്തെക്കാലത്ത് വളരെ ദുഷ്കരമായ കാര്യമാണ്. ഏറെ ശ്രമം നടത്തിയിട്ടാണെങ്കിലും തൈമൂറിന്‍റെ കാര്യത്തിൽ അത് യാഥാർഥ്യമായിരിക്കുന്നു. 60 ദിവസത്തെ സന്ദർശക വീസയാണ് ലഭിച്ചത്. ഇതിനായുള്ള ശ്രമത്തിൽ ഏറെ സഹായിച്ചത് ഡോ.അഷ്റഫ്,  നൗഫൽ കൊടുങ്ങല്ലൂർ തുടങ്ങിയവർ സഹായിച്ചു. അടുത്ത ബന്ധുവിന്‍റെ വിയോഗത്തെ തുടർന്ന് ശ്രീജ ഇപ്പോൾ കേരളത്തിലാണ്. പ്രിയതമയെ കാണാൻ മാത്രമല്ല, അവരുടെ പ്രിയപ്പെട്ടവരെയും നാടും നാട്ടുകാരെയും കാണാനും പരിചയപ്പെടാനും ആതിഥ്യം സ്വീകരിക്കാനും കാത്തിരിക്കുകയാണ് കോട്ടയത്തിന്‍റെ ഈ പാക്ക് മരുമകൻ.”