ജിദ്ദ: മക്ക ക്രെയിൻ ദുരന്തത്തിന് കാരണക്കാരായ സഊദി ബിൻലാദിൻ ഗ്രൂപ്പിന് 20 ദശലക്ഷം റിയാൽ പിഴ ചുമത്തുകയും, കുറ്റക്കാരായ 8 ഉദ്യോഗസ്ഥർക്ക് 3 വർഷം തടവും. ഇതോടെ കേസ് സുപ്രീം കോടതി അവസാനിപ്പിച്ചു.
കമ്പനി സുരക്ഷാ നിയമങ്ങളും മാർഗ്ഗനിർദേശങ്ങളും ലംഘിച്ചതായി കണ്ടെത്തിയതിനെ തുടർന്ന് മക്കയിലെ അപ്പീൽ കോടതികളുടെ വിധി അംഗീകരിച്ചുകൊണ്ടാണ് സുപ്രീം കോടതി കേസ് അവസാനിപ്പിച്ചത്.
നിർമ്മാണ സൈറ്റുകളിൽ പാലിക്കേണ്ട സംരക്ഷണം, ജാക്കുകളുടെ സുരക്ഷയ്ക്കായി പാലിക്കേണ്ട സാങ്കേതിക സുരക്ഷാ നിയമങ്ങൾ തുടങ്ങിയവ ബിൻലാദൻ ഗ്രൂപ്പ് ലംഘിച്ചു. കൂടാതെ സുരക്ഷാ ഉദ്യോഗസ്ഥരും മാനേജർമാരും ആവശ്യമായ മുൻകരുതലുകൽ സ്വീകരിച്ചില്ലെന്നും കണ്ടെത്തിയ കോടതി അശ്രദ്ധമായ ഇടപെടലിന് ബിൻ ലാദൻ ഗ്രൂപ്പിനെ അപലപിക്കുകയും ചെയ്തു.
കമ്പനിക്ക് 20 ദശലക്ഷം റിയാൽ പിഴ ചുമത്തിയതിന് പുറമെ, ഡയറക്ടർമാർ, വിവിധ ഡിപ്പാർട്ട്‌മെന്റ് മേധാവികൾ, എക്‌സിക്യൂട്ടീവുകൾ, എഞ്ചിനീയർമാർ എന്നിവരുൾപ്പെടെ 8 പേർക്ക് 3 വർഷം തടവും പിഴയും വിധിച്ചു.
3 എഞ്ചിനീയർമാരെയും സൂപ്പർവൈസർമാരെയും കോടതി കുറ്റവിമുക്തരാക്കി. കൂടാതെ മറ്റൊരു പ്രതിയുടെ വിചാരണ അദ്ദേഹം മരിച്ചതിടെ നിർത്തിവച്ചു.
2015ലെ ഹജജിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ, സെപ്തംബർ 11ന് വെള്ളിയാഴ്ച വൈകുന്നേരമാണ് കേസിനാസ്പദമായ ദുരന്തം ഉണ്ടായത്. മക്കയിലെ ഹറമിൽ വികസന പ്രവർത്തനങ്ങൾക്കായി പ്രവർത്തിച്ചിരുന്ന കൂറ്റൻ ക്രെയിനിൽ ഒരെണ്ണം ശക്തമായ കാറ്റിൽ ഉലഞ്ഞ് നിലംപതിച്ചു. അപകടത്തിൽ മലയാളി ഹജ്ജ് തീർത്ഥാടകരുൾപ്പെടെ നൂറിലധികം പേർ മരിക്കുകയും നിരവധിപേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
കേസിലെ എല്ലാ പ്രതികളെയും മക്ക ക്രിമിനല്‍ കോടതി വെറുതെ വിട്ടിരുന്നു. ഈ വിധി 2021 ഓഗസ്റ്റ് 4-ന് അപ്പീല്‍ കോടതിയും ശരിവച്ചിരുന്നു. 2020 ഡിസംബറില്‍ സൗദി ബിന്‍ലാദന്‍ ഗ്രൂപ്പ് ഉള്‍പ്പെടെ ഈ കേസിലെ 13 പ്രതികളെയും വെറുതെ വിട്ടുകൊണ്ട് ക്രിമിനല്‍ കോടതി മൂന്നാം തവണയും വിധി പുറപ്പെടുവിച്ചു.
നേരത്തെ വിധിച്ചതല്ലാതെ പുതുതായി ഒന്നും കണ്ടെത്തിയിട്ടില്ലെന്നും വിധിയുടെ പകര്‍പ്പ് അപ്പീല്‍ കോടതിക്ക് അയച്ച് ഉചിതമായത് എന്താണെന്ന് തീരുമാനിക്കുമെന്നും കോടതി വ്യക്തമാക്കി. 2017 ഒക്ടോബര്‍ ഒന്നിന് നേരത്തെ പുറപ്പെടുവിച്ച വിധിയില്‍, അശ്രദ്ധ കുറ്റമായി ചുമത്തപ്പെട്ട 13 പ്രതികളെയും ക്രിമിനല്‍ കോടതി വെറുതെ വിട്ടു. കനത്ത മഴയും മിന്നലുമാണ് ദുരന്തത്തിന് കാരണമെന്ന് മക്ക കോടതിയും വിധിച്ചു.
എന്നാൽ ഹറം ക്രെയിന്‍ അപകടത്തില്‍പ്പെട്ട കേസില്‍ ക്രിമിനല്‍ കോടതിയും അപ്പീല്‍ കോടതിയും പുറപ്പെടുവിച്ച എല്ലാ വിധികളും റദ്ദാക്കാന്‍ സുപ്രീം കോടതിയുടെ ഒന്നാം സര്‍ക്യൂട്ട് തീരുമാനിച്ചു. എല്ലാ കേസുകളും ഒരു പുതിയ ജുഡീഷ്യല്‍ സര്‍ക്യൂട്ട് പുനപരിശോധിക്കണമെന്നും മുമ്പ് കേസ് പരിഗണിച്ച ജഡ്ജിമാരില്‍ ആരെയും സര്‍ക്യൂട്ടില്‍ ഉള്‍പ്പെടുത്തരുതെന്നും ഉത്തരവില്‍ പറഞ്ഞു.
ഇതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലും വിചാരണമയിലുമാണ് ബിൻലാദിൻ ഗ്രൂപ്പിന് 20 ദശലക്ഷം റിയാൽ പിഴ ചുത്തിയതും 8 ഉദ്യോഗസ്ഥർക്ക് തടവും പിഴയും വിധിച്ചതും.