റിയാദ്: അറബ് കപ്പ് ഫൈനലില്‍ സഊദി പ്രോ ലീഗ് ക്ലബ്ബുകളായ അല്‍ ഹിലാലും അല്‍ നസറും ഏറ്റുമുട്ടും. ഇന്നലെ നടന്ന രണ്ടാം സെമി ഫൈനലില്‍ അല്‍ ഹിലാല്‍ അല്‍ ശബാബിനെ തോല്‍പ്പിച്ചാണ് ഫൈനല്‍ ഉറപ്പിച്ചത്.
ഒന്നിനെതിരെ മൂന്നു ഗോളുകൾക്കായിരുന്നു അല്‍ ഹിലാലിന്റെ വിജയം. 9ാം മിനുട്ടില്‍ കന്നോയിലൂടെ അല്‍ ഹിലാല്‍ ലീഡ് എടുത്തു. ആദ്യ പകുതിയുടെ ഇഞ്ച്വറി ടൈമില്‍ മാല്‍കോം അല്‍ ഹിലാലിന്റെ ലീഡ് ഇരട്ടിയാക്കി. രണ്ടാം പകുതിയുടെ തുടക്കത്തില്‍ ശബാബ് കുലറിലൂടെ ഒരു ഗോള്‍ മടക്കിയത് കളി ആവേശകരമാക്കി. എ 90ആം മിനുട്ടില്‍ അല്‍ ഹംദാന്റെ ഗോള്‍ അല്‍ ഹിലാലിന്റെ വിജയം ഉറപ്പിച്ചു. പോര്‍ച്ചുഗല്‍ താരം റൂബന്‍ നെവസ് അല്‍ ഹിലാലിനായി അരങ്ങേറ്റം നടത്തി.
ഇറാഖി ക്ലബായ അല്‍ ഷൊര്‍തയെ തോല്‍പ്പിച്ചാണ് അല്‍ നസര്‍ ഫൈനലില്‍ എത്തിയത്. ഷോര്‍തയെ ഏക ഗോളിനാണ് അല്‍ നസര്‍ പരാജയപ്പെടുത്തിയത്. ഏറെ ആവേശകരമായി തുടങ്ങിയ മത്സരത്തിന്റെ ആദ്യപകുതിയിൽ ഇരുടീമുകളും ഗോളുകളൊന്നും നേടിയില്ല. രണ്ടാം പകുതി തുടങ്ങി 75 മിനിറ്റിൽ ലഭിച്ച പെനാൽറ്റി കിക്ക് ഗോളാക്കി മാറ്റി ക്രിസ്ത്യാനോ റൊണാൾഡോ മത്സരത്തിൽ ലീഡ് നേടി. പിന്നീട് ആരും ഗോളടിച്ചില്ല. ഈ ഗോളോടെ ഈ ടൂര്‍ണമെന്റിലെ ടോപ് സ്‌കോറര്‍ ആയും റൊണാള്‍ഡോ മാറി. ഓഗസ്റ്റ് 12നാണ് ഫൈനൽ.




