ഒരു മാസത്തിലേറെ നീണ്ടുനിൽക്കുന്ന ഏറ്റവും വലിയ ഒട്ടകോത്സവത്തിന് സഊദിയിൽ തുടക്കം

0
1102

ജിദ്ദ: ഒരു മാസത്തിലേറെ നീണ്ടുനിൽക്കുന്ന
ക്രൗൺ പ്രിൻസ് ഒട്ടകോത്സവത്തിന് ത്വാഇഫിൽ തുടക്കമായി. ഇത്തവണയും രാജ്യത്തിനകത്തും പുറത്തും നിന്നുള്ള നിരവധി പേരുടെ ഒട്ടകങ്ങൾ മത്സരത്തിനുണ്ട്. 350 മത്സരങ്ങൾക്ക് സാക്ഷ്യം വഹിക്കുന്ന പ്രാഥമിക ഘട്ടങ്ങളോടെയാണ് മത്സരം നടക്കുന്നത്.

ഒരു മാസത്തിലേറെ നീണ്ടുനിൽക്കുന്ന മത്സരത്തിലെ വിജയികൾക്ക് വമ്പിച്ച സമ്മാനങ്ങളാണ് സംഘാടകർ ഒരുക്കിയിരിക്കുന്നത്.
സൗദി കാമൽ ഫെഡറേഷനാണ് മത്സരം സംഘടിപ്പിക്കുന്നത്. ഗൾഫ്, അറബ് മേഖലയിലെയും അന്തർദേശീയ തലത്തിലെയും ഒട്ടകയുടമകളുടെ പങ്കാളിത്തത്തിലാണ് മത്സരം നടക്കുക. ഇത് 12 ദിവസം തുടരും. രാവിലെ 6.30 നും വൈകീട്ട് രണ്ട് സമയങ്ങളിലാണ് പ്രാഥമിക തല മത്സരം. അവസാന റൗണ്ട് മത്സരം ആഗസ്റ്റ് 28 ന് തുടങ്ങും. 11 ദിവസം നീണ്ടുനിൽക്കും. അഞ്ച് മാരത്തൺ ഓട്ടങ്ങളും 239 റൗണ്ടുകളും അവസാനഘട്ടത്തിലുണ്ടാകും.

ഇത്തവണ സമ്മാന തുക വർധിപ്പിച്ചതായി സംഘാടകർ വ്യക്തമാക്കി. ഏറ്റവും കൂടുതൽ പോയിൻറ് നേടുന്ന ഒട്ടകയുടമക്ക് നൽകുന്ന ക്രൗൺ പ്രിൻസ് വാൾ അവാർഡിന്റെ തുക 10 ലക്ഷം റിയാലിൽ നിന്ന് 17.5 ലക്ഷം റിയാലായി (3.83 കോടി രൂപ) ഉയർത്തി. മൊത്തം സമ്മാന തുക 5.7 കോടി കവിയുമെന്നും സംഘാടകർ പറഞ്ഞു. നിലവിൽ ലോകത്തിലെ ഏറ്റവും വലിയ ഒട്ടകോത്സവമായി ക്രൗൺ പ്രിൻസ് ഒട്ടകോത്സവം മാറിക്കഴിഞ്ഞു.