മാന്യതയുടെ മുഖംമൂടിയണിഞ്ഞ ഫോൺ കോൾ; പുതിയ തന്ത്രങ്ങളുമായി ഓണ്‍ലൈൻ തട്ടിപ്പുകാർ രംഗത്ത്

0
1718

ദുബായ്: പുതിയ തന്ത്രങ്ങളുമായി
ഓണ്‍ലൈൻ തട്ടിപ്പുകാർ രംഗത്ത്. കഴിഞ്ഞ ദിവസം ഷാർജയിൽ താമസിക്കുന്ന മലയാളി യുവതിക്ക് പണം തട്ടിയെടുക്കാനായി ഉപയോഗിച്ചത് മാന്യതയുടെ മുഖംമൂടിയണിഞ്ഞ തന്ത്രം. ഭാഗ്യത്തിനാണ് യുവതി ഇവരുടെ നീരാളിപ്പിടത്തത്തിൽ നിന്ന് രക്ഷപ്പെട്ടത്.

ഒരു മൊബൈല്‍ നമ്പരിൽ നിന്നെത്തിയ കോൾ സ്വീകരിച്ച കോഴിക്കോട് സ്വദേശിയായ യുവതിയോട് മറുതലയ്ക്കൽ നിന്ന് ചോദിച്ചു: അബുദാബി പൊലീസിൽ നിന്നാണ് വിളിക്കുന്നത്. താങ്കൾക്ക് ബാങ്കിൽ നിന്നുമൊക്കെ പറഞ്ഞ് വ്യാജ ഫോൺ കോൾ ലഭിക്കാറുണ്ടോ? അവർ പിൻ നമ്പര്‍ ചോദിക്കാറുണ്ടോ? അത്തരം ഫോൺ കോളുകൾ നേരത്തെ ഒട്ടേറെ ലഭിച്ചിട്ടുള്ളതിനാൽ യുവതി അവരെ വിശ്വസിച്ച് അതെയെന്ന് ഉത്തരം പറഞ്ഞു.

എങ്കിൽ അത് തട്ടിപ്പുകാരായിരിക്കുമെന്നും അവർക്ക് ഒരിക്കലും അക്കൗണ്ട് നമ്പരോ പിൻ നമ്പരോ കൊടുക്കരുതെന്നുമൊക്കെയായി ഉപദേശം.  തുട‌ർന്ന് ഇത്തരം വ്യാജ ഫോൺകോളുകളെ ശ്രദ്ധിക്കണമെന്നും നിങ്ങൾക്ക് അബുദാബി പൊലീസ് സംരക്ഷണം നൽകിയിട്ടുണ്ടെന്നും അറിയിക്കുകയും ചെയ്തു. അബുദാബി പൊലീസിന് നന്ദി പറഞ്ഞ് ഫോൺ വയ്ക്കാൻ തുനിഞ്ഞ യുവതിയോട് തട്ടിപ്പുകാരുടെ അടുത്ത ചോദ്യം വന്നു.

നിങ്ങളുടെ ബാങ്ക് അക്കൗണ്ട് സുരക്ഷിതമാണോ എന്ന് ഞങ്ങൾക്ക് പരിശോധിക്കണം. പതിവായി വാർത്താ മാധ്യമങ്ങള്‍ ശ്രദ്ധിക്കാറുള്ള യുവതി ഇതും തട്ടിപ്പ് തന്നെ എന്ന് തിരിച്ചറിഞ്ഞു. എങ്കിലും, അവരെ ഒന്ന് പരീക്ഷിക്കാൻ തീരുമാനിച്ചു. യുവതിയുടെ ഭാഗത്ത് നിന്ന് തങ്ങളെ വിശ്വസിച്ചു എന്ന തരത്തിലുള്ള പ്രതികരണം ലഭച്ചതിനെ തുടർന്ന് ബാങ്ക് അക്കൗണ്ടിൻ്റെ വിശദവിവരങ്ങൾ പറയൂ എന്നായി തട്ടിപ്പുകാർ. 

യുഎഇയിലെ പൊലീസ് മൊബൈൽ ഫോണിൽ നിന്ന് ഫോൺ വിളിക്കാറില്ലെന്നും നിങ്ങളുടെ തട്ടിപ്പ് കൈയിൽവച്ചോളൂ എന്നും പറഞ്ഞു യുവതി ഫോൺ കട്ട് ചെയ്തു. ഇത്തരത്തിൽ പല തരത്തിലുള്ള പുതിയ സൂത്രങ്ങളുമായാണ് തട്ടിപ്പുകാർ എത്തുന്നതെന്നും ഇതിനെതിരെ ജാഗ്രത പുലർത്തണമെന്നും ഷാർജയിലെ ഒരു വിദ്യാഭ്യാസ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന യുവതി പറയുന്നു.