റിയാദ്: സഊദിയിൽ ഒരാഴ്ച മുമ്പ് വേർപ്പെടുത്തൽ ശസ്ത്രക്രിയക്ക് വിധേയരായ സയാമീസ് ഇരട്ടകളുടെ വേർപെടുത്തൽ ശാസ്ത്രക്രിയ വിജയകരമായെങ്കിലും എവിടെയും ദുഖത്തിലാഴ്ത്തി ഒരു കുട്ടി മരണപ്പെട്ടു. സയാമീസ് ഇരട്ട കുട്ടികളിൽ ഒരാൾ മരിച്ചതായി ശസ്ത്രക്രിയ സംഘം തലവനും റോയൽ കോർട്ട് ഉപദേഷ്ടാവുമായ ഡോ: അബ്ദുല്ല റബീഅയാണ് അറിയിച്ചത്.
ജൂലൈ ആറിനായിരുന്നു സിറിയൻ സയാമീസ് ഇരട്ടകളായ ബസ്സാമിനെയും ഇഹ്സാനെയും ശസ്ത്രക്രിയയിലൂടെ വേർപ്പെടുത്തിയത്. ബസ്സാം പൂർണ്ണ ആരോഗ്യവാനായി തുടരുന്നുവെന്നും, എന്നാൽ ഇഹ്സാൻ എന്ന കുട്ടി ഇന്ന് (ബുധനാഴ്ച) മരണപ്പെട്ടുവെന്നും ഡോ. അബ്ദുല്ല അൽ റബീഅ വ്യക്തമാക്കി.
മരണപ്പെട്ട ഇഹ്സാൻ്റെ ആരോഗ്യ നിലയിൽ നേരത്തെ തന്നെ ആശങ്കയുണ്ടായിരുന്നു. ഓപ്പറേഷന് മുമ്പ് തന്നെ ഇക്കാര്യം അറിയാമായിരുന്നു. കുട്ടികളുടെ മാതാപിതാക്കളേയും ഇക്കാര്യം അറിയിച്ചിരുന്നുവെന്നും അൽ റബീഅ പറഞ്ഞു.
ഹൃദയത്തിൻ്റെ പ്രവർത്തനം തടസപ്പെടുത്തുന്നതും ശരിയാക്കാൻ കഴിയാത്തതവുമായ വൈകല്യങ്ങൾ ഇഹ്സാനിൽ ഉണ്ടായിരുന്നു. കൂടാതെ വൃക്കകൾ, മൂത്രാശയ, പ്രത്യുൽപാദന സംവിധാനം എന്നിവയിലെ തകരാറുകളും കുട്ടിയുടെ ആരോഗ്യ നിലയിൽ ആശങ്ക ഉർത്തിയിരുന്നു. ഇഹ്സാൻ അധിക നാൾ ജീവിച്ചിരിക്കാൻ സാധ്യതയില്ലെന്ന് അന്ന് തന്നെ മെഡിക്കൽ സംഘം വ്യക്തമാക്കിയിരുന്നതാണ്.
അതേസമയം, ബസാം എന്ന കുട്ടി സാധാരണ നിലയിലേക്ക് മടങ്ങി വരുന്നുണ്ടെന്നും ആശ്വാസകരമായ ആരോഗ്യാവസ്ഥയാണ് ഉള്ളതെന്നും അൽ റബീഅ വിശദീകരിച്ചു. കൃത്രിമ ശ്വാസോച്ഛ്വാസ സംവിധാനങ്ങൾ നീക്കം ചെയ്തു. സാധാരണ പോലെ കുട്ടി മാതാപിതാക്കളുമായി ഇടപഴകാൻ തുടങ്ങിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ബസ്സാമിന് ഇന്ന് മുതൽ വായിലൂടെ ഭക്ഷണം കൊടുത്ത് തുടങ്ങും. നിലവിൽ പീഡിയാട്രിക് തീവ്രപരിചരണ വിഭാഗത്തിൽ കഴിയുന്ന കുട്ടിയെ ഇന്ന് കുട്ടികളുടെ സാധാരണ വാർഡിലേക്ക് മാറ്റും.
സഊദി ഭരണാധികാരി സൽമാൻ രാജാവിൻ്റെ ഉദാരമായ മാർഗ്ഗനിർദ്ദേശത്തെ തുടർന്നാണ് റിയാദിലെ കിംഗ് അബ്ദുൽ അസീസ് മെഡിക്കൽ സിറ്റിയിലെ, കിംഗ് അബ്ദുല്ല സ്പെഷ്യലിസ്റ്റ് ചിൽഡ്രൻസ് ഹോസ്പിറ്റലിൽ വെച്ച് കുട്ടികളുടെ വേർപിരിയൽ ശസ്ത്രക്രിയ നടത്തിയത്. 32 മാസം പ്രായവും ആകെ 19 കിലോഗ്രാം തൂക്കവുമുള്ള സയാമീസ് ഇരട്ടകൾ തുർക്കിയിൽ നിന്നാണ് കഴിഞ്ഞ മെയ് 22 ന് റിയാദിലെത്തിയത്. സഊദി അറേബ്യ സൗജന്യമായി നടത്തുന്ന 58 ആമത് സയാമീസ് ഇരട്ടകളെ വേർപെടുത്തൽ ശസ്ത്രക്രിയയായിരുന്നു ഇവരുടേത്.
വീഡിയോ കാണാം👇