റിയാദ്: ഫലസ്തീൻ പൗരന്മാർക്ക് ഈ വർഷം ഹജ്ജ് നിർവഹിക്കാൻ സഊദി ഭരണാധികാരി സൽമാൻ രാജാവിന്റെ ക്ഷണം. ഇസ്ലാമിക കാര്യ മന്ത്രാലയത്തിന് കീഴിലുള്ള കസ്റ്റോഡിയൻ ടു ഹോളി മോസ്ക്സ് ഹജ്ജ് ഗസ്റ്റ്സ് പദ്ധതിക്ക് കീഴിലാണ് ഫലസ്തീൻ അതിഥികൾക്ക് ഹജ്ജിന് അവസരം ഒരുക്കിയിരിക്കുന്നത്. ഇവർക്ക് സഊദിയിലെത്തി ഹജ്ജ് നിർവഹിച്ചു തിരിച്ചുപോവുന്നത് വരെയുള്ള മുഴുവൻ ചെലവും രാജ്യം വഹിക്കും. ഫലസ്തീനിലെ ഇസ്രായേൽ ആക്രമണത്തിൽ രക്തസാക്ഷികളായവരുടെയും പരിക്കേറ്റവരുടെയും ഇസ്രായേൽ തടവിലാക്കിയവരുടെയും കുടുംബങ്ങളിൽപെട്ട 1000 പേർക്കാവും അവസരം.
ഹജ്ജ് കർമങ്ങൾക്ക് പുറമെ മദീന സന്ദർശനം, ചരിത്ര സ്ഥലങ്ങളിലുള്ള സന്ദർശനം, സാംസ്കാരിക പരിപാടികളിലുള്ള പങ്കാളിത്തം, ഇരു ഹറമുകളിലെയും ഇമാമുമാരുമായുള്ള മീറ്റിങ് തുടങ്ങിയവയെല്ലാം ഉൾപ്പെടുന്നതാണ് പദ്ധതി. ഫലസ്തീനിലെ രക്തസാക്ഷികളായവരുടെയും പരിക്കേറ്റവരുടെയും അനധികൃതമായി തടവിലാക്കിയിരിക്കുന്നവരുടെയും കുടുംബങ്ങൾക്ക് രാജ്യം നൽകുന്ന ആദരവിനും പിന്തുണക്കും ഇസ്ലാമിക കാര്യ മന്ത്രി ശൈഖ് ഡോ. അബ്ദുല്ലത്തീഫ് ബിൻ അബ്ദുൽ അസീസ് അൽ ശൈഖ് സൽമാൻ രാജാവിനും കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനും പ്രത്യേകം നന്ദി അറിയിച്ചു.