റിയാദ്: ഉംറയാത്രക്കെന്ന് പറഞ്ഞു
കുടുംബാംഗങ്ങളെ ദുരുപയോഗം ചെയ്ത് മയക്കുമരുന്നു കടത്താൻ ശ്രമിച്ച സ്വദേശി പൗരന് 20 വർഷം തടവും ഒരു ലക്ഷം റിയാൽ പിഴയും വിധിച്ചു. ഭാര്യയുടെ പേരിലുള്ള വാഹനത്തിൽ അവരറിയാതെ 95 കിലോ ഹഷീഷും 4047 മയക്കു മരുന്നു ഗുളികകളും ഒളിപ്പിച്ചായിരുന്നു കടത്ത്.
ഉംറയാത്രക്കെന്ന് വിശ്വസിപ്പിച്ച് ഭാര്യയെയും കൂട്ടിയായിരുന്നു യാത്ര. മയക്ക് മരുന്ന് ജിദ്ദയിലേക്കു കടത്താനുള്ള ശ്രമത്തിനിടെ പരിശോധനയിലാണ് പ്രതി പിടിയിലായത്. തുടർന്നുള്ള വിചാരണയിൽ തടവും പിഴയും വിധിച്ച് കോടതി ഉത്തരവിടുകയായിരുന്നു.
മയക്കുമരുന്ന് ഉപയോഗത്തിനും കടത്തിനുമെതിരെ ആഭ്യന്തര വകുപ്പ് ശക്തമായ നടപടികളാണ് കഴിഞ്ഞ കുറേ മാസങ്ങളായി സ്വീകരിച്ചുവരുന്നത്.